മുംബയ്: ആറുവർഷത്തെ ഇടവേളയ്ക്കുശേഷം മികച്ച ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ബാങ്കുകൾ. വായ്പാ വളർച്ചയോടൊപ്പം ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതാണ് ലാഭവിഹിതം പ്രഖ്യാപിക്കാൻ ബാങ്കുകളെ സഹായിച്ചത്.
ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് 8,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകൾ മാർച്ച് 31ന് അവസാനിച്ച പാദത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു.
പണപ്പെരുപ്പം ചെറുക്കാൻ വിവിധ തീരുവകൾ കുറയ്‌ക്കേണ്ടിവന്ന സാഹചര്യം നേരിടാൻ ലാഭവിഹിതം സർക്കാരിന് താത്കാലിക ആശ്വാസമാകും. സബ്‌സിഡിയിനത്തിലെ ചെലവ് വർദ്ധനയും സർക്കാരിന് അമിതഭാരമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിൽ നിന്നുമാത്രം സർക്കാരിന് 3,600 കോടി രൂപ ലഭിക്കും. യൂണിയൻ ബാങ്കിൽനിന്ന് 1,084 കോടിയും കാനറ ബാങ്കിൽനിന്ന് 742 കോടിയും ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയിൽനിന്ന് 600 കോടി രൂപ വീതവും സർക്കാരിന്റെ ഖജനാവിലെത്തും. ഓഹരിയൊന്നിന് എസ്.ബി.ഐ 7.10 രൂപയും ഇന്ത്യൻ ബാങ്ക് 6.50 രൂപയുമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്ക്(ഐ.ഒ.ബി), ഐ.ഡി.ബി.ഐ ബാങ്ക് ഉൾപ്പടെയുള്ളവ ലാഭത്തിലാണെങ്കിലും ഈ വർഷം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |