ന്യൂഡൽഹി: 2022-23 സാമ്പത്തികവർഷത്തെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ രണ്ടാം ധനനയ അവലോകന യോഗം നാളെ ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് ധനനയ അവലോകന യോഗം നടക്കുക. പരിഷ്കരിച്ച നിരക്കുകൾ എട്ടാം തീയതി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തുമെന്നുള്ള സൂചന ആർ.ബി.ഐ ഗവർണർ മുൻപ് തന്നെ നൽകിയിരുന്നു.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 മുതൽ 40 ബേസിസ് പോയിന്റുകൾ വരെ ഉയർത്തിയേക്കുമെന്നാണ് സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ ഇക്കഴിഞ്ഞ മേയ് 2മുതൽ 4വരെ ആർ.ബി.ഐ അടിയന്തരയോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മേയ് മുതൽ 4 ശതമാനത്തിൽ തുടർന്നിരുന്ന റിപ്പോ നിരക്കാണ് ആർ.ബി.ഐ കഴിഞ്ഞമാസം ഉയർത്തിയത്.
റഷ്യ - യുക്രെയിൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
എത്തുമോ 5.15 ലേക്ക്...
രാജ്യത്തെ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്, 7.79 ശതമാനം. ഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവർദ്ധനയാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. അതേസമയം, ആഗസ്റ്റോടെ കൊവിഡിനു മുൻപുള്ള 5.15 ശതമാനത്തിലേക്ക് പലിശനിരക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
ജി.ഡി.പി പുതിയ വെല്ലുവിളി
2021-22ലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി ) അവസാനപാദമായ ജനുവരി - മാർച്ചിൽ 4.1 ശതമാനമായി ഇടിഞ്ഞതാണ് സമ്പദ്‌വ്യവസ്ഥയുടെ പുതിയ വെല്ലുവിളി. ഒരു വർഷത്തെ ഏറ്റവും മോശം വളർച്ചയാണിത്. ജി.ഡി.പി വളർച്ച 2019-20ൽ 4 ശതമാനം ആയിരുന്നു. അത് 2020-21ൽ നെഗറ്റീവ് 6.6 ശതമാനമായി ഇടിഞ്ഞു. 2021-22ൽ വളർച്ച പോസിറ്റീവ് 8.7 ശതമാനത്തിലേക്ക് കയറിയിരുന്നു. ഉത്പാദന വളർച്ച 2020-21 മാർച്ച് പാദത്തിലെ 15.2%, നെഗറ്റീവ് 0.2% ആയി ഇടിഞ്ഞതാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്.
ഉറ്റുനോക്കി വിപണിയും
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് പുറമെ, യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവും ഈമാസം ധനനയ അവലോകന യോഗം ചേരും. ഫെഡ് പലിശനിരക്കിൽ 0.50 ശതമാനത്തിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.ധനനയ സമിതികൾ പലിശനിരക്ക് വർദ്ധനയുമായി മുന്നോട്ടു പോവുകയാണെങ്കിൽ പണത്തിന്റെ ലഭ്യത കുറയാനും വിപണി താഴോട്ടു പോകാനും ഇടയാക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, വിപണിയിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാൽ, ബാങ്ക്, എഫ്.എം.സി.ജി, ഫാർമ, ടെലികോം, വാർത്താവിനിമയം, പ്രധാന ഉത്പന്നങ്ങൾ അടങ്ങിയ മേഖലകളിൽ കുതിപ്പുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |