കോഴിക്കോട്: ഫുട്ബോൾ ആരവങ്ങൾക്കെല്ലാം അപ്പുറത്താണ് മുഹമ്മദ് ആസിം വെളിമണ്ണയുടെ സന്തോഷം.
എല്ലാ വിഭാഗം മനുഷ്യർക്കും പ്രാപ്യമായ ലോകകപ്പാണ് ഇതെന്ന നയം തെളിയിച്ച ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദിയിൽ സിനിമാതാരം മോർഗാൻ ഫ്രീമാനൊപ്പം താരമായ ഭിന്നശേഷിക്കാരൻ ഗാനിം അൽമുഫ്തയെ കൺനിറയെ കണ്ട സന്തോഷത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മലയാളി വിദ്യാർത്ഥി ആസിം വെളിമണ്ണ. ലോകകപ്പ് കാണാനായി വളരെ ആവേശത്തോടെയാണ് ആസിം ഖത്തറിലെത്തിയത്. എന്നാൽ ഗാനിം അൽമുഫ്തയെ കാണാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ അൽമുഫ്തയെയെ കണ്ടതോടെ
ആസിമിന്റെ നിശ്ചയദാർഢ്യം ഒന്നു കൂടി കരുത്താർജ്ജിച്ചു.
'ലോകകപ്പ് ഉദ്ഘാടന വേദിയിൽ ലോകം ഉറ്റുനോക്കിയ ഗാനിം അൽമുഫ്തയുടെ ക്ഷണം ഈ എളിയവന് ലഭിച്ചപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആസിം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിനകം നൂറുകണക്കിന് ആളുകളാണ് അസിമിന് ആശംസകളുമായെത്തിയത്. വഖ്റയിലെ ഗാനിമിന്റെ വീട്ടിലാണ് ഇരുവരും സൗഹൃദം പുതുക്കിയത്. ഹൃദയപൂർവം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന് ഏറ്റതായി ആസിം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ പ്രമുഖ യൂട്യൂബറും സംരംഭകനും മോട്ടിവേഷൻ സ്പീക്കറുമായ ഗാനിം ലോകകപ്പ് അംബാസഡർമാരിൽ ഒരാളും കൂടിയാണ്. ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് തീവ്ര പ്രയത്‌നത്തിലൂടെയാണ് ഗാനിം നേട്ടങ്ങൾ കൊയ്തത്. എല്ലാവരെയും തുല്യരായി കാണാനുള്ള സർക്കാർ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നൽകുന്നതാണെന്നും ആസിമിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഗാനിം ചോദിച്ചറിയുകയും ചെയ്തു.
കോഡൽ റിഗ്രഷൻ സിൻഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അൽമുഫ്ത. മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവ് കാരണം കേൾവിശക്തിക്കും കുറവ്. നിവർന്നു നിൽക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. എന്നാൽ തന്റെ പരിമിതികളെ ഉള്ളിലൊതുക്കാതെ ആഗ്രഹങ്ങൾക്ക് വേണ്ടി ആസിം പ്രവർത്തിച്ചു. പെരിയാർ നദിയിലെ 800 മീറ്റർ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീർത്തതിന്റെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുണ്ട് ആസിമിന്. 2021ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളിൽനിന്നുള്ള 169 പ്രതിനിധികളിൽ നിന്നാണ് ഇത് സ്വന്തമാക്കിയത്. 2017ലെ സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം അവാർഡ്, തൊട്ടടുത്ത വർഷം എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഇൻസ്‌പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |