1.66 ശതമാനം വളർച്ച ന്യൂഡൽഹി: ഏഷ്യയിലെ മൂന്നാമത്തെ വലിയ ഉത്പാദക, കയറ്റുമതി രാജ്യമായ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി 2022ൽ 1.66 ശതമാനം ഉയർന്ന് 4 ലക്ഷം ടണ്ണായി. 2021ൽ കയറ്റുമതി 3.93 ലക്ഷം ടൺ ആയിരുന്നു. കാപ്പി കയറ്റുമതി മുൻ വർഷത്തെ 6,984.67 കോടി രൂപയിൽ നിന്ന് 2022 ൽ 8,762.47 കോടി രൂപയായി ഉയർന്നു. ഇൻസ്റ്റന്റ് കാപ്പി കയറ്റുമതിയിലും പുനർ കയറ്റുമതിയിലും ഉണ്ടായ വർദ്ധനവിലൂടെയാണ് വളർച്ച കൈവരിച്ചത്. ഇൻസ്റ്റന്റ് കോഫി കൂടാതെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. റോബസ്റ്റ കാപ്പിയുടെ കയറ്റുമതി മുൻവർഷത്തെ 2,20,997 ടണ്ണിൽ നിന്ന് 2022ൽ 2,20,974 ടണ്ണായി കുറഞ്ഞുവെന്ന് ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. അറബിക്കയുടെ കയറ്റുമതി 11.43 ശതമാനം ഇടിഞ്ഞ് 50,292 ടണ്ണിൽ നിന്ന് 44,542 ടണ്ണായി. അതേസമയം ഇൻസ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുൻ വർഷത്തെ 29,819 ടണ്ണിൽ നിന്ന് 2022 ൽ 16.73 ശതമാനം വർദ്ധിച്ച് 35,810 ടണ്ണായി. 2022ൽ ഏകദേശം 99,513 ടൺ കാപ്പി വീണ്ടും കയറ്റുമതി ചെയ്തു, മുൻവർഷത്തെ 92,235 ടണ്ണിനെക്കാൾ ഉയർന്നതാണ്.
ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. സി.സി.എൽ പ്രൊഡക്ട്‌സ് ഇന്ത്യ, ടാറ്റ കോഫി, ഐടിസി ലിമിറ്റഡ്, ഓലം അഗ്രോ, വിദ്യ ഹെർബ്‌സ്, സക്‌ഡൻ കോഫി ഇന്ത്യ എന്നിവയാണ് കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |