കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളുടെ വിപണനം ശക്തമാക്കാനും പുതിയ ഇടപാടുകാരെ ആകർഷിക്കാനും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) കേരളത്തിൽ പ്രത്യേക വിഭാഗം ആരംഭിക്കുന്നു. കൂടുതൽ വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
ക്ളാർക്കുമാരെ ഉപയോഗിച്ചുള്ള വിഭാഗം ഇടപാടുകാരെ വലയ്ക്കുകയും ജീവനക്കാർക്ക് അമിതഭാരമാകുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
മൾട്ടി പ്രോഡക്ട്സ് സെയിൽസ് ഫോഴ്സ് (എം.പി.എസ്.എഫ് ) എന്ന വിഭാഗമാണ് പുതിയതായി രൂപീകരിക്കുന്നത്. യുവാക്കളും ഉൗർജസ്വലരുമായ ക്ളറിക്കൽ ജീവനക്കാരെയാണ് ഇവിടേയ്ക്ക് മാറ്റുന്നത്. ഒരു പ്രദേശത്തെ നാലോ അഞ്ചോ ശാഖകളുടെ ക്ളസ്റ്റർ രൂപീകരിക്കും. നാല് ക്ളാർക്കുമാരും ഒരു ടീം ലീഡറും ഒരു ക്ളസ്റ്ററിലുണ്ടാകും. വിപണനത്തിൽ പ്രാവീണ്യമുള്ള ഓഫീറാകും ടീം ലീഡർ. കേരളത്തിൽ 1,200 ക്ളാർക്കുമാരെയാണ് പുതിയ വിഭാഗത്തിലേയ്ക്ക് മാറ്റുക.
ചുമതലകൾ
ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണനം
പ്രദേശത്തെ ബാങ്കിടപാടുകാരെ നേരിട്ട് കണ്ട് ബന്ധമുറപ്പിക്കുക
ബാങ്കിന്റെ സേവനങ്ങൾ ഇടപാടുകാർക്ക് പരിചയപ്പെടുത്തുക
പുതിയ നിക്ഷേപങ്ങളെയും ഇടപാടുകാരെയും മറ്റും ആകർഷിക്കുക
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ബാങ്കുമായി ബന്ധിപ്പിക്കുക
സാമൂഹ്യ പ്രതിബദ്ധതാ, സുരക്ഷാ പദ്ധതികൾ നടപ്പാക്കുക
സ്വർണപ്പണയം പോലുള്ള ബിസിനസുകൾ വർദ്ധിപ്പിക്കുക
വിപുലമായ സേവനം
സേവനങ്ങൾ വിപുലവും ജനകീയവുമാക്കുകയാണ് എം.പി.എസ്.എഫിന്റെ ലക്ഷ്യമെന്ന് എസ്.ബി.ഐ ഉന്നതവൃത്തങ്ങൾ പറഞ്ഞു. ബാങ്കിന്റെ ചില്ലറ സേവനങ്ങൾ പരമാവധി വർദ്ധിപ്പിച്ച് കൂടുതൽ വരുമാനം നേടും. സർക്കാർ ബാങ്കിംഗ് രംഗത്ത് ഒന്നാമതാണെങ്കിലും കൂടുതൽ മികവ് കൈവരിക്കാനാണ് പുതിയ സംവിധാനമെന്ന് അധികൃതർ പറഞ്ഞു.
തകിടം മറിക്കുമെന്ന് ജീവനക്കാർ
ആറുമാസം മുമ്പ് നടപടികൾ ആരംഭിച്ചെങ്കിലും ജീവനക്കാരിൽ ഒരുവിഭാഗത്തിന്റെ എതിർപ്പുമൂലം എം.പി.എസ്.എഫിന്റെ പ്രവർത്തനം ശക്തമായിട്ടില്ല. നിലവിലെ ബാങ്കിംഗ് സേവനങ്ങളെ തകിടംമറിക്കുന്നതാണ് പുതിയ സംവിധാനമെന്ന് ജീവനക്കാർ ആരോപിക്കുന്നു. 1,200 ക്ളർക്കുമാരെ മാറ്റുന്നത് ബാങ്കുകളുടെ കൗണ്ടറുകളിലെത്തുന്ന ഇടപാടുകാർക്കുള്ള സേവനങ്ങളെ സാരമായി ബാധിക്കും. ക്ളറിക്കൽ ഒഴിവുകളിൽ നിയമനം നടത്താതെ നിലവിലുള്ളവരെ മാറ്റുന്നത് മറ്റു ജീവനക്കാർക്ക് അമിതജോലിഭാരമുണ്ടാക്കും. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത സംവിധാനം കേരളത്തിൽ നടപ്പാക്കുന്നത് ദുരൂഹമാണെന്നും ജീവനക്കാർ ആരോപിക്കുന്നു. പദ്ധതിക്കെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ പ്രതിഷേധപരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ
സേവനങ്ങളെ തകിടം മറിക്കുന്ന എം.പി.എസ്.എഫ് പിൻവലിക്കുക
ശാഖകളിലെ ജീവനക്കാരുടെ കുറവ് സ്ഥിരനിയമനങ്ങളിലൂടെ പരിഹരിക്കുക
അന്തസുള്ള തൊഴിൽ, ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുക
ഇടപാടുകാർക്ക് തടസങ്ങളില്ലാത്ത മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക
മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദ നയങ്ങൾ നടപ്പാക്കുക
''ശാഖകളുടെ പ്രവർത്തനത്തെയും ജീവനക്കാരെയും ഇടപാടുകാർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരത്തെയും ബാധിക്കുന്നതാണ് പുതിയ സംവിധാനം. അപ്രായോഗികവും അശാസ്ത്രീയവുമായ പരിഷ്‌കാരത്തിൽ നിന്ന് അധികൃതർ പിന്മാറണം.""
എം.എസ്. കൃഷ്‌ണ
ജനറൽ സെക്രട്ടറി
ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ
എസ്.ബി.ഐ കേരളത്തിൽ
ശാഖകൾ 1,200
നിക്ഷേപം 2 ലക്ഷം കോടി
വായ്പകൾ 1 ലക്ഷം കോടി
സർക്കിളുകൾ 17
ജീവനക്കാർ 14,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |