ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി വരുമാനം ചരിത്രത്തിൽ ആദ്യമായി 100 കോടി ഡോളർ കടന്നു. 2021-22ൽ 42 ശതമാനം വളർച്ചയുമായി 104.2 കോടി ഡോളറാണ് ലഭച്ചതെന്ന് കോഫീ ബോർഡ് വ്യക്തമാക്കി. 73.49 കോടി ഡോളറായിരുന്നു 2020-21ൽ കയറ്റുമതി.
കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ലഭിച്ച മികച്ച ഡിമാൻഡും ഉയർന്നവിലയുമാണ് റെക്കാഡ് വരുമാനത്തിന് വഴിതെളിച്ചത്. കടൽമാർഗമുള്ള ചരക്കുനീക്ക ഫീസ് വർദ്ധനയും റഷ്യ-യുക്രെയിൻ യുദ്ധവും വലച്ചില്ലായിരുന്നെങ്കിൽ കയറ്റുമതി കൂടുതൽ ഉഷാറാകുമായിരുന്നു.
2020-21ൽ ടണ്ണിന് 1.75 ലക്ഷം രൂപയായിരുന്നു ഇന്ത്യൻ കാപ്പിക്ക് കയറ്റുമതി വില. കഴിഞ്ഞ സാമ്പത്തികവർഷം വില 5.4 ശതമാനം ഉയർന്ന് 1.84 ലക്ഷം രൂപയായി. പ്രമുഖ ഉത്പാദക രാഷ്‌ട്രങ്ങളായ ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് ആഗോളതലത്തിൽ കാപ്പിവില കൂടാൻ കളമൊരുക്കിയത്.
₹7,766 കോടി
രൂപ അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷത്തെ കയറ്റുമതി വരുമാനം 7,766.77 കോടി രൂപയാണ്. മുൻവർഷത്തെ 5,451.90 കോടി രൂപയിൽ നിന്ന് 42 ശതമാനമാണ് വളർച്ച.
35%
കയറ്റുമതി അളവ് 3.10 ലക്ഷം ടണ്ണിൽ നിന്ന് 35 ശതമാനം ഉയർന്ന് 4.19 ലക്ഷം ടണ്ണിലെത്തി.
വരുമാനക്കുതിപ്പ്
(മുൻവർഷങ്ങളിലെ വരുമാനം - തുക കോടിയിൽ)
2017-18 : $95.54
2018-19 : $83.63
2019-20 : $73.40
2020-21 : $73.49
2021-22 : $104.2
ഗോതമ്പിനും നല്ലകാലം
കഴിഞ്ഞ സാമ്പത്തികവർഷം മാർച്ച് 21വരെ ഇന്ത്യ 70.34 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്‌തു. ഇതിൽ 39.37 ലക്ഷം ടണ്ണും കയറ്റുമതി ചെയ്‌തത് ബംഗ്ളാദേശിലേക്കാണെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ പറഞ്ഞു.
ശ്രീലങ്കയിലേക്ക് 5.80 ലക്ഷം ടണ്ണും യു.എ.ഇയിലേക്ക് 4.69 ലക്ഷം ടണ്ണും ഇൻഡോനേഷ്യയിലേക്ക് 3.68 ലക്ഷം ടണ്ണും ഫിലിപ്പൈൻസിലേക്ക് 3.57 ലക്ഷം ടണ്ണും അയച്ചു. അന്താരാഷ്‌ട്ര ഗോതമ്പ് വിപണിയിൽ 25 ശതമാനമാണ് ഇന്ത്യയുടെ പങ്കെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |