കൊച്ചി: രാജ്യത്ത് ഭൗതിക സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച സ്വർണ ബോണ്ട് പദ്ധതിയുടെ (സോവറീൻ ഗോൾഡ് ബോണ്ട് - എസ്.ജി.ബി) 2021-22ലെ ഒമ്പതാംഘട്ട വില്പനയ്ക്ക് ഇന്ന് തുടക്കമാകും. അഞ്ചുനാൾ നീളുന്ന വില്പനയിലൂടെ ഗ്രാമിന് 4,786 രൂപയ്ക്ക് സ്വർണ ബോണ്ടുകൾ വാങ്ങാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ഓൺലൈനായി അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്കൗണ്ട് നൽകാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഇവർ ഗ്രാമിന് 4,736 രൂപ വീതം നൽകിയാൽ മതി.
എവിടെ നിന്ന് വാങ്ങാം?
ഭൗതിക സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ നിയന്ത്രിക്കുകയാണ് ഗോൾഡ് ബോണ്ടിന്റെ ലക്ഷ്യം. 2015ലാണ് പദ്ധതിയുടെ തുടക്കം.
സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുത്ത തപാൽ ഓഫീസുകൾ, എൻ.എസ്.ഇ., ബി.എസ്.ഇ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം.
അളവും അർഹതയും
പരിശുദ്ധ സ്വർണത്തിന് തുല്യമാണ് ബോണ്ടുകൾ. കുറഞ്ഞത് ഒരു ഗ്രാം വാങ്ങാം. ഇന്ത്യൻ പൗരന്മാർക്കും അവിഭക്തഹിന്ദു കുടുംബങ്ങൾക്കും സാമ്പത്തികവർഷം പരമാവധി നാല് കിലോഗ്രാം വാങ്ങാം. ട്രസ്‌റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ. എട്ടുവർഷമാണ് ബോണ്ട് കാലാവധി. അഞ്ചുവർഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാം.
ഉപഭോക്താവിന്റെ നേട്ടം
ഭൗതിക സ്വർണത്തിന് പകരം കടപ്പത്രങ്ങൾ ആയതിനാൽ സുരക്ഷാപ്രശ്‌നങ്ങളില്ല. കേന്ദ്രം, റിസർവ് ബാങ്ക് എന്നിവയുടെ പിന്തുണയും കരുത്താണ്. ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കാമെന്നതും നികുതിയില്ലാതെ പലിശ നേടാമെന്നതുമാണ് സ്‌കീമിന്റെ പ്രത്യേകത. 2.5 ശതമാനമാണ് വാർഷിക പലിശനിരക്ക്.
സ്വർണ ബോണ്ടിന് ജി.എസ്.ടി ബാദ്ധ്യതയില്ല.
ഇവ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യാം.
വായ്‌പയ്ക്ക് ഈടായി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |