ന്യൂഡൽഹി: ഇന്ത്യയിലെ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഗോൾഡ് ഇ.ടി.എഫ്) നിന്ന് ഫെബ്രുവരിയിൽ 248 കോടി രൂപ കൊഴിഞ്ഞു. നിക്ഷേപകർ ഓഹരികളിലേക്ക് വൻതോതിൽ ചേക്കേറിയതാണ് തിരിച്ചടിയായത്. തവണകളായി നിക്ഷേപം നടത്താവുന്ന സൗകര്യമായ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ (എസ്.ഐ.പി) മ്യൂച്വൽഫണ്ട് ഇക്വിറ്റി ഫണ്ടുകളിലേക്കാണ് ഫെബ്രുവരിയിൽ വൻതോതിൽ നിക്ഷേപം ഒഴുകിയത്.
ജനുവരിയിലും ഗോൾഡ് ഇ.ടി.എഫിൽ നിന്ന് 452 കോടി രൂപ കൊഴിഞ്ഞിരുന്നു. ഡിസംബറിൽ 313 കോടി രൂപയുടെ നിക്ഷേപം നേടിയശേഷമാണ് ഈ തിരിച്ചടിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.
രാജ്യത്തെ ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിമൂല്യം (എ.യു.എം) 18,727 കോടി രൂപയാണ്. നിക്ഷേപക അക്കൗണ്ടുകൾ (ഫോളിയോ) 3.09 ലക്ഷം വർദ്ധിച്ച് 37.74 ലക്ഷത്തിലുമെത്തി. 2021ൽ ഗോൾഡ് ഇ.ടി.എഫുകൾ നേടിയ മൊത്തം നിക്ഷേപം 4,814 കോടി രൂപയാണ്. 2020ൽ 6,657 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |