SignIn
Kerala Kaumudi Online
Thursday, 19 September 2024 3.38 AM IST

സ്വർണം ഇറക്കുമതിച്ചുങ്കം വീണ്ടും കുറച്ചേക്കും

Increase Font Size Decrease Font Size Print Page
gold

 അടിസ്ഥാന തീരുവ 7.5 ശതമാനത്തിൽ നിന്ന് 4 ശതമാനമാക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയുടെ അടിസ്ഥാന തീരുവ (ബേസിക് ഡ്യൂട്ടി) നിലവിലെ 7.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം, ധനമന്ത്രാലയത്തോട് ശുപാർശ ചെയ്‌തുവെന്ന് സൂചന. ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്ത ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലേക്ക് ഉൾപ്പെടുത്താനായി നൽകുന്ന ശുപാർശകളുടെ ഭാഗമാണിത്.

ഈവർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിലാണ് ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കിയത്. എന്നാൽ, ഇതോടൊപ്പം പുതുതായി കേന്ദ്രം 2.5 ശതമാനം കാർഷിക സെസും 0.75 ശതമാനം അടിസ്ഥാനസൗകര്യ സെസും ഏർപ്പെടുത്തിയതോടെ മൊത്തം തീരുവ 10.75 ശതമാനമായി.

കള്ളക്കടത്ത് കുറയ്ക്കാനും സ്വർണവിപണിയിൽ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തം ഉയർത്താനുമായി ഇറക്കുമതി തീരുവ പൂർണമായി എടുത്തുകളയണമെന്നാണ് വ്യാപാരികളുടെയും ആഭരണ നിർമ്മാതാക്കളുടെയും ആവശ്യം. വജ്രത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനമായി കുറയ്ക്കണമെന്ന ശുപാർശയും വാണിജ്യ മന്ത്രാലയം നൽകിയെന്നാണ് സൂചന.

പൊന്നിൻ ഇറക്കുമതി

കഴിഞ്ഞവർഷം ഏപ്രിൽ-നവംബറിൽ 1,230 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നു. നടപ്പുവർഷം ഇതേകാലയളവിൽ ഇത് 170 ശതമാനം ഉയർന്ന് 3,332 കോടി ഡോളറായി. 2012-2020 കാലയളവിൽ പ്രതിവർഷം ശരാശരി 730 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്‌തു.

 ലോകത്ത് സ്വർണം ഇറക്കുമതിയിൽ ഒന്നാമതും ഉപഭോഗത്തിൽ രണ്ടാമതുമാണ് ഇന്ത്യ.

 ഉപഭോഗത്തിന്റെ 86 ശതമാനവും ഇറക്കുമതിയാണ്.

 ഇന്ത്യയിലേക്കുള്ള മൊത്തം വാണിജ്യാധിഷ്‌ഠിത ഇറക്കുമതിയിൽ 8.6 ശതമാനമാണ് സ്വർണം.

കള്ളക്കടത്തിന് പൂട്ട്

സ്വർണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവയാണ് കള്ളക്കടത്ത് കൂടാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്‌താൽ കള്ളക്കടത്തും നിയന്ത്രിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. 2015-19 കാലയളവിൽ പ്രതിവർഷം 100 ടണ്ണിനുമേൽ കള്ളക്കടത്ത് സ്വർണം ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ജി.എസ്.ടി കൂട്ടിയേക്കും

നിലവിൽ സ്വർണത്തിന് മൂന്നു ശതമാനമാണ് ജി.എസ്.ടി. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് ആനുപാതികമായി ജി.എസ്.ടി കൂട്ടാനിടയുണ്ട്. ഇത് 5-6 ശതമാനമാക്കിയേക്കും.

ഉപഭോക്താക്കളുടെ നേട്ടം

അടിസ്ഥാന ഇറക്കുമതി തീരുവ 7.5ൽ നിന്ന് നാലു ശതമാനമാക്കുമ്പോൾ 3.5 ശതമാനം നികുതിബാദ്ധ്യതയാണ് കുറയുക. അതായത്, ഗ്രാമിന് 150 രൂപവരെ കുറഞ്ഞേക്കുമെന്ന് സ്വർണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ കേരളത്തിൽ ഗ്രാംവില 4,570 രൂപയാണ്.

എന്ത് പ്രതീക്ഷിക്കാം

സ്വർണം ഇറക്കുമതി നിലവിൽ വർദ്ധിക്കുന്നുണ്ട്. ഇത്, ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കൂടാനിടയാക്കുന്നു. കേന്ദ്രം ഏറെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. തീരുവ വീണ്ടും കുറച്ചാൽ ഇറക്കുമതി കൂടുതൽ വർദ്ധിക്കും; കമ്മിഭാരം കൂടുതൽ ഉയരാനും ഇതിടയാക്കും. ഈ സാഹചര്യത്തിൽ, വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയം പരിഗണിക്കുമോ എന്ന് കണ്ടറിയണം.

''ഇറക്കുമതി നികുതി പൂർണമായി ഒഴിവാക്കണം. കള്ളക്കടത്ത് ഇല്ലാതാക്കാൻ ഇതു സഹായിക്കും. എന്നാൽ, ചുങ്കം കുറയ്ക്കുകയും ജി.എസ്.ടി കൂട്ടുകയും ചെയ്‌താൽ വ്യാപാരമേഖലയ്ക്ക് ഗുണകരമാവില്ല""

അഡ്വ.എസ്. അബ്ദുൽനാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, GOLD, GOLD IMPORTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.