കൊച്ചി: ആഗോളതലത്തിൽ വലിയ വെല്ലുവിളിയുയർത്തുന്ന നാണയപ്പെരുപ്പത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യൻ സമ്പദ്ഘടനയ്ക്കും ബാങ്കിംഗ് മേഖലയ്ക്കും കഴിഞ്ഞു. ഏത് വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണിത്.
ബാങ്കിംഗ് ഇടപാടുകളിൽ മാനുഷികവശം എപ്പോഴുമുണ്ട്. നിക്ഷേപപലിശയും വായ്പാപ്പലിശയും വർദ്ധിക്കുന്നു. വായ്പാവിതരണവും വളരുന്നു. ഈവർഷം ആദ്യപാദത്തിൽ വളർച്ച 35 ശതമാനമാണ്. ഉത്സവകാലമായ രണ്ടാംസീസണിൽ 60-65 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
കേരളത്തിൽ ചെറുകിട സേവനമേഖല വളരുകയാണ്. ചില്ലറ വ്യാപാര മേഖലയും മെച്ചപ്പെടുന്നു. ഫെഡറൽ ബാങ്കിനെ 2021ലും 2022ലും 'ഗ്രേറ്റ് പ്ളേസ് ടു വർക്ക്" ആയി തിരഞ്ഞെടുത്തു. സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ താത്പര്യമുള്ള യുവ സംരംഭകരെ സഹായിക്കാൻ നാല് ലോഞ്ചിംഗ് പാഡുകൾ ഫെഡറൽ ബാങ്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |