തിരുവനന്തപുരം: കിംസ്‌ഹെൽത്ത് ഈസ്റ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ 85 കിടക്കകളുള്ള അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം ആരംഭിച്ചു. 10 കിടക്കകളുള്ള ട്രാൻസ്‌പ്ലാന്റ് ഐ.സി.യു., 21 കിടക്കകളുള്ള മൾട്ടിഡിസിപ്ലിനറി ഐ.സി.യു., എയർബോൺ ഐസൊലേഷൻ സാദ്ധ്യമാക്കുന്ന മൂന്ന് കിടക്കകളുള്ള നെഗറ്റീവ് പ്രഷർ, ഹെപ്പാഫിൽറ്റർ സംവിധാനം, പൊള്ളൽ ചികിത്സയ്ക്കുള്ള മൂന്ന് കിടക്കകളുള്ള ഐ.സി.യു., 10 കിടക്കകളുള്ള സർജിക്കൽ ഐ.സി.യുവും ആറ് കിടക്കകളുള്ള പോസ്റ്റ് അനസ്തറ്റിക് ഐ.സി.യുവും, 33 കിടക്കകളുള്ള നിയോനെറ്റോളജി ഐ.സി.യു എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.
നാഷണൽ ബോർഡ് അംഗീകരിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് പ്രോഗ്രാം, ഇന്ത്യൻ സൊസൈറ്റി ഒഫ് ക്രിട്ടിക്കൽ കെയർ എന്നിവയുടെ അംഗീകാരമുള്ള വിഭാഗമാണിത്. കൺസൾട്ടന്റ് ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. ലോകനിലവാരമുള്ള തീവ്രപരിചരണ സേവനങ്ങൾ കേരളത്തിലും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എം.ഐ. സഹദുള്ള പറഞ്ഞു.
തെക്കൻ കേരളത്തിലും തമിഴ്നാട്ടിലുമുള്ള രോഗികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനമാകും. രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാൻ അത്യാധുനിക സെൻട്രലൈസ്ഡ് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനവും യൂണിറ്റിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായുള്ള റേഡിയോളജി വിഭാഗം യൂണിറ്റിന്റെ പ്രത്യേകതയാണ്.
വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് ഒരു നഴ്സ് എന്ന അനുപാതത്തിലായിരിക്കും പരിചരണം. ശ്വാസരോഗ വിദഗ്ദ്ധൻ, ഫിസിയോതെറാപ്പിസ്റ്റ്, മാനസികാരോഗ്യ വിദഗ്ദ്ധൻ, ഡയറ്റീഷ്യൻ, പകർച്ചവ്യാധി പ്രതിരോധ സംവിധാനം, ഫാർമസിസ്റ്റ് സേവനങ്ങളും ലഭിക്കും. നവീന വെന്റിലേറ്റർ, ഡയാലിസിസ്, എക്‌മോ മെഷീനുകൾ അത്യാധുനിക ചികിത്സ ഉറപ്പാക്കും. കിംസ്‌ഹെൽത്തിൽ 241 ഐ.സി.യു കിടക്കകളും കൊവിഡ് രോഗികൾക്കായി 55 എക്സ്‌ക്ലുസീവ് ഐ.സി.യു കിടക്കകളും ഉണ്ട്.
അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് ഐ.സി.യു ഒരുക്കിയിരിക്കുന്നതെന്ന് തീവ്രപരിചരണ ചികിത്സാ വിഭാഗം കോ-ഓർഡിനേറ്റർ ഡോ.വി. ദീപക് പറഞ്ഞു. 'ബേൺ ബാത്ത്" അടക്കമുള്ള ആധുനിക സംവിധാനത്തോടു കൂടിയ ബേൺസ് ഐ.സി.യുവിൽ പ്രത്യേക പരിശീലനം ലഭിച്ച പ്ലാസ്റ്റിക് സർജന്മാർ, തീവ്രപരിചരണ ചികിത്സാ വിദഗ്ദ്ധർ, നഴ്സുമാർ, അനസ്തീഷ്യോളജിസ്റ്റുകൾ, ഡെർമറ്റോളജിസ്റ്റുകൾ, ഐഡി ഫിസിഷ്യന്മാർ, ഫിസിയോതെറാപ്പിസ്റ്റ്, ന്യൂട്രീഷ്യനിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും.
കിഡ്നി, കരൾ, ഹൃദയം മുതലായ അവയവമാറ്റം ആവശ്യമായ രോഗികൾക്കാണ് ട്രാൻസ്‌പ്ലാന്റ് ഐ.സി.യു. രോഗികൾക്ക് 24 മണിക്കൂറും കൺസൾട്ടന്റ്സിന്റെ നേതൃത്വത്തിൽ ചികിത്സ ഉറപ്പാക്കുമെന്ന് കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി. വിജയരാഘവൻ പറഞ്ഞു.
അതിനൂതനമായ ചികിത്സാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുമാണ് കിംസ്‌ഹെൽത്ത് ശ്രദ്ധിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബും സീനിയർ നെഫ്രോളജിസ്റ്റും ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്ററുമായ ഡോ. പ്രവീൺ മുരളീധരനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |