കൊച്ചി: കൊവിഡ് കാലത്ത് ഇന്ത്യക്കാർ കഴിച്ച ഡോളോ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചാൽ ലോകത്തെ ഏറ്റവും വലിയ പർവതമായ എവറസ്‌റ്റിന്റെ 6,000 മടങ്ങ് ഉയരം വരുമത്രേ! ഏകദേശം 350 കോടിയോളം ഡോളോ-650 പാരസെറ്റാമോൾ ഗുളികകളാണ് കൊവിഡിനിടെ ഇന്ത്യക്കാർ കഴിച്ചത്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ 63,000 മടങ്ങ് ഉയരവും വരുമിത്.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല, ഭാരത് ബയോടെക് ചെയർമാൻ കൃഷ്‌ണ എല്ല എന്നിവരുടെ പേരുകളാണ് കൊവിഡ് കാലത്ത് ഏറെ ഉയർന്നുകേട്ടത്. കൊവീഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന കമ്പനിയാണ് സെറം. ഭാരത് ബയോടെക്കിന്റേതാണ് കൊവാക്‌സിൻ. ഇവർക്കൊപ്പം ഇപ്പോൾ ശ്രദ്ധനേടുന്ന മറ്റൊരു സംരംഭകനാണ് ദിലീപ് സുരാന.
ഡോളോ-650 നിർമ്മിക്കുന്നത് സുരാന ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മൈക്രോ ലാബ്‌സാണ്. സാധാരണ പാരസെറ്റാമോൾ-500നേക്കാൾ ഏറെ ഫലപ്രദമായ ഒരു ഗുളിക അവതരിപ്പിക്കണമെന്ന ദിലീപ് സുരാനയുടെ ആശയത്തിന്റെ സാക്ഷാത്കാരമാണ് 'ഡോളോ-650" എന്ന ബ്രാൻഡ്. വിദഗ്ദ്ധരായ ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങളോടെ കമ്പനിയുടെ ഗവേഷണ-വികസന വിഭാഗമാണ് ഡോളോ-650 നിർമ്മിച്ചത്. സുരാനയുടെ കുടുംബ സംരംഭമാണ് മൈക്രോലാബ്‌സ്. ഫാർമ രംഗത്ത് 30 വർഷത്തെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.
പ്രതീക്ഷിച്ചില്ല, ഈ
സ്വീകാര്യത
പനി, തലവേദന, ശരീരംവേദന... ഇന്ത്യക്കാർ ആദ്യം തേടുന്നത് ഡോളോ-650 ആയിരിക്കും. എന്നാൽ, കൊവിഡിലും ഇന്ത്യക്കാർ ആശ്വാസം തേടിയത് ഡോളോയിലാണ്. ഈ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിലീപ് സുരാന പറഞ്ഞു. കൊവിഡിന്റെ മുഖ്യലക്ഷണങ്ങൾ പനിയും ശരീരവേദനയും ആയതിനാലാകാം സ്വീകാര്യത ലഭിച്ചത്. ഡോക്‌ടർമാർ കൂടുതൽ നിർദേശിക്കുന്നതും ഡോളോ-650 ആണ്. പാർശ്വഫലങ്ങളില്ലെന്നതും കുറഞ്ഞവിലയും ഡോളോയുടെ മികവാണ്.
2020 മാർച്ച് മുതൽ ഇതുവരെ ഡോളോ-650 വില്പനയിലൂടെ മൈക്രോ ലാബ്‌സ് നേടിയ വരുമാനം 567 കോടി രൂപ.
കഴിഞ്ഞ ഡിസംബറിൽ മാത്രം 28.9 കോടി രൂപയുടെ വില്പനയുണ്ടായി. 2020 ഡിസംബറിനേക്കാൾ 60 ശതമാനമാണ് വളർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |