ന്യൂഡൽഹി: ഡീസൽ എൻജിൻ വാഹനനിർമ്മാണത്തിലേക്ക് വീണ്ടും കടക്കാനില്ലെന്നും മികച്ച ഇന്ധനക്ഷമതയുള്ള പെട്രോൾ വാഹനങ്ങളുടെ ഉത്പാദനത്തിലാണ് ഇപ്പോൾ ശ്രദ്ധയെന്നും മാരുതി സുസുക്കി വ്യക്തമാക്കി. 2023ൽ നടപ്പാകുന്ന പുതിയ മലിനീകരണ നിയന്ത്രണ ചട്ടത്തോടെ ഡീസൽ എൻജിനുകളുടെ പ്രസക്തിയില്ലാതാകും. ഈ സാഹചര്യത്തിൽ, ഡീസൽ വാഹനങ്ങൾ നിർമ്മിക്കേണ്ടെന്ന മുൻ തീരുമാനം മാറ്റില്ലെന്നും മാരുതി സുസുക്കി ചീഫ് ടെക്‌നിക്കൽ ഓഫീസർ സി.വി. രാമൻ പറഞ്ഞു.
2013-14ൽ മൊത്തം വാഹന വില്പനയിൽ 60 ശതമാനവും ഡീസൽ മോഡലുകളായിരുന്നു. നിലവിൽ ഇത് 17 ശതമാനമാണ്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിന് നിലവിൽവന്ന ബി.എസ്-6 ചട്ടത്തിന് അനുസൃതമായി ഒട്ടേറെ വാഹനനിർമ്മാതാക്കൾ ഡീസൽ മോഡലുകളുടെ എണ്ണം കുറച്ചിരുന്നു. ഇതേസാഹചര്യത്തിലാണ് മാരുതിയും ഡീസൽ മോഡലുകളുടെ ഉത്‌പാദനം അവസാനിപ്പിച്ചത്.
ബി.എസ്-6 ചട്ടം പാലിക്കുന്ന ഒരു ലിറ്റർ, 1.2 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എൻജിൻ മോഡലുകളാണ് ഇപ്പോൾ മാരുതി നിർമ്മിക്കുന്നത്. ഏഴ് മോഡലുകൾക്ക് സി.എൻ.ജി പതിപ്പും മാരുതി ലഭ്യമാക്കുന്നുണ്ട്. മാരുതി സുസുക്കി കഴിഞ്ഞദിവസം വിപണിയിലിറക്കിയ പുത്തൻ സെലെറിയോ 26.68 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ പെട്രോൾ കാറുകൾക്കിടയിലെ ഏറ്റവും ഉയർന്ന മൈലേജാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |