ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതിവരുമാനം കഴിഞ്ഞ സാമ്പത്തികവർഷം (2021-22) എക്കാലത്തെയും ഉയരമായ 13.81 ലക്ഷം കോടി രൂപയിലെത്തി. ആദായനികുതിയും കോർപ്പറേറ്റ് നികുതിയും ഉൾപ്പെടുന്ന അറ്റ പ്രത്യക്ഷനികുതി വരുമാനം 2020-21ൽ 9.23 ലക്ഷം കോടി രൂപയായിരുന്നു; 49 ശതമാനമാണ് കഴിഞ്ഞവർഷത്തെ വളർച്ച.
കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2018-19നേക്കാൾ 34 ശതമാനവും 2019-20നേക്കാൾ 23 ശതമാനവും കൂടുതലാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ സമാഹരണമെന്ന പ്രത്യേകതയുമുണ്ട്. 2019-20ൽ 10.28 ലക്ഷം കോടി രൂപയും 2018-19ൽ 11.18 ലക്ഷംകോടി രൂപയുമായിരുന്നു വരുമാനം.
കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം നികുതി സമാഹരണം 15.83 ലക്ഷം കോടി രൂപയാണ്; ഇതും റെക്കാഡാണ്. കോർപ്പറേറ്റ് നികുതിയായി 8.48 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയായി 7.08 ലക്ഷം കോടി രൂപയും ലഭിച്ചത് കഴിഞ്ഞവർഷം കരുത്തായി. 2.01 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷം കേന്ദ്രം റീഫണ്ട് നൽകിയത്. മൊത്തം നികുതി വരുമാനം 2020-21ൽ 11.55 ലക്ഷം കോടി രൂപയും 2019-20ൽ 12.11 ലക്ഷം കോടി രൂപയുമായിരുന്നു. 2018-19ൽ ലഭിച്ചത് 12.79 ലക്ഷം കോടി രൂപ.
ബഡ്‌ജറ്റിനെയും
കടത്തിവെട്ടി വരുമാനം
2021-22ലേക്കായി കേന്ദ്രം ആദ്യംവിലയിരുത്തിയ 11.08 ലക്ഷം കോടി രൂപയെയും ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പുനർനിശ്ചയിച്ച ലക്ഷ്യമായ 12.50 ലക്ഷം കോടി രൂപയെയും കടത്തിവെട്ടിയ പ്രത്യക്ഷ നികുതിവരുമാനം ലഭിച്ചത് കേന്ദ്രത്തിന് വലിയ ആശ്വാസമായിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധി അയഞ്ഞതും സാമ്പത്തിക പ്രവർത്തനങ്ങൾ ഉഷാറായതും നികുതിവരുമാനം കൂടാനിടയാക്കി.
മുൻകൂർ നികുതിവരുമാനം 40.75 ശതമാനം ഉയർന്ന് 6.62 ലക്ഷം കോടി രൂപയിലെത്തി; മുൻവർഷം ഇത് 4.70 ലക്ഷം കോടി രൂപയായിരുന്നു.
സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതി (എസ്.ടി.ടി) വരുമാനമായി 23,000 കോടി രൂപ ലഭിച്ചു; ലക്ഷ്യം 20,000 കോടിരൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |