5 വർഷത്തിനകം 4 ഉപകമ്പനികൾ കൂടി ഓഹരിവിപണിയിലേക്ക്
ന്യൂഡൽഹി: ബാബാ രാംദേവ് നയിക്കുന്ന പതഞ്ജലി ഗ്രൂപ്പ് അഞ്ചുവർഷത്തിനകം ഉന്നമിടുന്നത് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലിയുടെ വിറ്റുവരവ് നിലവിൽ 40,000 കോടി രൂപയാണ്. ഇക്കാലയളവിൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവിലെ 50,000 കോടി രൂപയിൽ നിന്ന് അഞ്ചുലക്ഷം കോടി രൂപയാക്കുകയും ലക്ഷ്യമാണ്.
ലക്ഷ്യങ്ങൾ കാണുന്നതിന്റെ ഭാഗമായി പതഞ്ജലിയുടെ നാല് ഉപകമ്പനികൾ കൂടി അഞ്ചുവർഷത്തിനകം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിലെത്തുമെന്ന് ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി 2019ൽ ഏറ്റെടുത്ത ഭക്ഷ്യഎണ്ണ ബ്രാൻഡായ രുചി സോയയുടെ (ഇപ്പോൾ പതഞ്ജലി ഫുഡ്‌സ്) ഐ.പി.ഒ നേരത്തേ നടത്തി വിജയം കൊയ്‌തിരുന്നു.
ഫോളോ-ഓൺ പബ്ളിക് ഓഫറിലൂടെ (എഫ്.പി.ഒ) 4,300 കോടി രൂപയാണ് പതഞ്ജലി ഫുഡ്‌സ് കഴിഞ്ഞ സാമ്പത്തികവർഷം സമാഹരിച്ചത്. പതഞ്ജലി ആയുർവേദ്, പതഞ്ജലി മെഡിസിൻ, പതഞ്ജലി വെൽനസ്, പതഞ്ജലി ലൈഫ്‌സ്‌റ്റൈൽ എന്നിവയുടെ ഐ.പി.ഒയാണ് ഇനി നടത്തുക.
പ്രാരംഭവിപണി
അഞ്ചുവർഷത്തിനകം പതഞ്ജലി ആയുർവേദ്, പതഞ്ജലി മെഡിസിൻ, പതഞ്ജലി വെൽനസ്, പതഞ്ജലി ലൈഫ്‌സ്‌റ്റൈൽ എന്നിവയുടെ ഐ.പി.ഒ നടത്തും.
വിറ്റുവരവും തൊഴിലും
നിലവിൽ പതഞ്ജലി ഗ്രൂപ്പ് കമ്പനികളുടെ വിറ്റുവരവ് 40,000 കോടി രൂപ. അഞ്ചുവർഷത്തിനകം ഇത് ഒരുലക്ഷം കോടി രൂപയാക്കും.
ഇക്കാലയളവിൽ 5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‌ടിക്കും.
''പതഞ്ജലിയുടെ പ്രവർത്തനം തടയാനും പ്രതിച്ഛായ മോശമാക്കാനും മത, രാഷ്‌ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ട് ശ്രമിക്കുന്നുണ്ട്. സ്വദേശി മുന്നേറ്റം തടയുക ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര കമ്പനികളുടെ മാഫിയയാണ് ഇതിന് പിന്നിൽ. ഇവർക്കെതിരെ നിയമനടപടിയെടുക്കും""
ബാബാ രാംദേവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |