കൊച്ചി: ആഗോളതലത്തിൽ നാണയപ്പെരുപ്പം കുതിച്ചുയരുന്നതിൽ ആശങ്കപ്പെട്ട് ഓഹരിവിപണി ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 1,016 പോയിന്റിടിഞ്ഞ് 54,303ലും നിഫ്‌റ്റി 276 പോയിന്റ് താഴ്‌ന്ന് 16,201ലുമാണ് വ്യാപാരാന്ത്യമുള്ളത്.
ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., കോട്ടക് ബാങ്ക്, ഹിൻഡാൽകോ, വിപ്രോ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, ഇൻഫോസിസ് എന്നിവയാണ് ഇന്നലെ നഷ്‌ടം നേരിട്ട മുൻനിര ഓഹരികൾ.
₹251.84 ലക്ഷം കോടി
സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 3.11 ലക്ഷം കോടി രൂപ താഴ്ന്ന് 251.84 ലക്ഷം കോടി രൂപയായി.
നോവിച്ച് നാണയപ്പെരുപ്പം
നിയന്ത്രണമില്ലാതെ കുതിക്കുന്ന നാണയപ്പെരുപ്പമാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. അമേരിക്കയിൽ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരത്തിൽ തുടരുന്നതാണ് മുഖ്യ പ്രതിസന്ധി. രൂപയുടെ തളർച്ച, ക്രൂഡ് വില വർദ്ധന, വിദേശ നിക്ഷേപത്തകർച്ച എന്നിവയും വലയ്ക്കുകയാണ്.
രൂപയ്ക്ക് റെക്കാഡ് വീഴ്ച
രൂപയുടെ തളർച്ചയും ഓഹരിയെ വലയ്ക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 9 പൈസയിടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 77.85ലെത്തി.
കത്തുന്ന ക്രൂഡോയിൽ
ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ഇന്നലെ 10 വർഷത്തെ ഉയരമായ 121.28 ഡോളറിലെത്തി.
ക്രൂഡ് വില കുതിച്ചിട്ടും പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ഏറെനാളായി പരിഷ്‌കരിച്ചിട്ടില്ല.
കൈവിട്ട് വിദേശികൾ
ഈവർഷം ജനുവരി-മേയിൽ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത് 1.62 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്. ജൂണിലും പിന്മാറ്റം തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |