കൊച്ചി: സപ്ളൈകോ ഇടപ്പള്ളിയിൽ ഒരുക്കുന്ന സപ്ലൈകോയുടെ സയന്റിഫിക് ഗോഡൗണിന്റെയും ടീ ബ്ലെന്റിംഗ് യൂണിറ്റിന്റെയും ശിലാസ്ഥാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് 90 ശതമാനം ജനങ്ങളും എല്ലാമാസവും റേഷൻകടകളിൽ നിന്ന് കൃത്യമായി ഉത്‌പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒരുകാലത്ത് റേഷൻകടകളിൽ നിന്ന് അരിയും ധാന്യങ്ങളും വാങ്ങിയിരുന്നത് വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനായിരുന്നു.ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മ ഉറപ്പുവരുത്തിമെച്ചപ്പെട്ട ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന അവസ്ഥയിലെത്തിച്ചു. കേരളത്തിലെ ഉത്പാദന, കാർഷികമേഖലകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഊന്നൽ. കാർഷികോത്പന്നങ്ങൾ സംഭരിച്ച് വിദേശ, ആഭ്യന്തര മാർക്കറ്റുകൾ കണ്ടെത്താൻ കഴിയുന്നതിലൂടെ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും മന്ത്രി പറഞ്ഞു.
മേയർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് പട്‌ജോഷി, കൗൺസിലർ ദീപ വർമ്മ, സപ്ലൈകോ ജനറൽ മാനേജർ ബി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
സയന്റിഫിക് ഗോഡൗൺ
ഇടപ്പള്ളി റെയിൽവേ സ്റ്റേഷനടുത്ത് ഭക്ഷ്യവകുപ്പിന്റെ ഭൂമിയിലാണ് ഉന്നത നിലവാരത്തിലുള്ള സയന്റിഫിക് ഗോഡൗണും ചായപ്പൊടി നിർമ്മിക്കുന്നതിനുള്ള ടീ ബ്ലെൻഡിംഗ് യൂണിറ്റും ആരംഭിക്കുന്നത്. പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഉത്പന്നങ്ങൾക്ക് ഗുണമേന്മ ഉറപ്പാക്കാനാണ് സയന്റിഫിക് ഗോഡൗൺ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |