കൊച്ചി: ലോകത്തെ ഏറ്റവും വലിയ തേയില 'കയറ്റുമതി" രാജ്യങ്ങളിലൊന്നായ ഇന്ത്യ 2021ൽ 'ഇറക്കുമതി" ചെയ്‌തത് 8.87 ശതമാനം വളർച്ചയോടെ 25.90 മില്യൺ കിലോഗ്രാം തേയില. 2020ൽ ഇറക്കുമതി 23.79 മില്യൺ കിലോഗ്രാമായിരുന്നു. കിലോഗ്രാമിന് 145.19 രൂപ നിരക്കിലായിരുന്നു ഇറക്കുമതി. 2020ലെ 172.06 രൂപയേക്കാൾ 15.66 ശതമാനം കുറവാണിത്.
തേയില വിലകുറഞ്ഞതിനാൽ മൊത്തം ഇറക്കുമതിച്ചെലവ് 2020ലെ 409.34 കോടി രൂപയിൽ നിന്ന് 376.03 കോടി രൂപയായി കുറഞ്ഞുവെന്നും 33.31 കോടി രൂപ ലാഭിച്ചുവെന്നും ടീബോർഡിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യയിലെ തേയില ഉത്‌പാദകർ ഇറക്കുമതി വർദ്ധനയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്നുണ്ട്. 2021ലെ ഇറക്കുമതി അളവ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടിയതോതിലുള്ളതാണ്.
പൊതുവേ നിലവാരം ഏറെ ഉയർന്നതാണ് ഇന്ത്യൻ തേയില. ഇതിലേക്ക് വിദേശത്തുനിന്നുള്ള വിലയും നിലവാരവും കുറഞ്ഞ തേയില കലർത്തി ആഭ്യന്തര വിപണിയിൽ വിൽക്കാനാണ് ഇറക്കുമതി നടത്തുന്നത്. ഇതിനെതിരെയാണ് ഇന്ത്യൻ ഉത്പാദകരുടെ പ്രതിഷേധം. രാജ്യത്ത്, ഉപഭോഗവും ഉത്‌പാദനവും സന്തുലിതമായി നിലനിറുത്താനാണ് ഇറക്കുമതിയെന്ന് ഇറക്കുമതിക്കാർ വാദിക്കുന്നു. കെനിയ, നേപ്പാൾ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി.
കയറ്റുമതിയിൽ ക്ഷീണം
ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി 2021ൽ 2020ലെ 209.72 മില്യൺ കിലോഗ്രാമിൽ നിന്ന് 195.50 മില്യൺ കിലോഗ്രാമായി കുറഞ്ഞുവെന്ന് ടീ ബോർഡ് വ്യക്തമാക്കി. ഇറക്കുമതി വരുമാനം 5,235.29 കോടി രൂപയിൽ നിന്ന് 5,246.89 കോടി രൂപയായി.
കോമൺവെൽത്ത് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം തേയില ഇറക്കുമതി ചെയ്‌തത്.
റഷ്യയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം തേയില വാങ്ങുന്നത്.
രണ്ടാംസ്ഥാനത്ത് ഇറാൻ. അമേരിക്ക, യു.എ.ഇ., യു.കെ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
ജർമ്മനിയും ചൈനയും ഇന്ത്യൻ തേയില വൻതോതിൽ വാങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |