ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരരുടെ ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ സെെനിക നടപടിയെത്തുടർന്ന് വ്യോമഗതാഗതത്തിൽ മാറ്റങ്ങൾ. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയത്. ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല, ബിക്കാനീർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് കാലതാമസമോ റദ്ദാക്കലോ ഉണ്ടാകുമെന്ന് വിമാനക്കമ്പനികളായ ഇൻഡിഗോയും സ്‌പെെസ് ജെെറ്റും മുന്നിറിയിപ്പ് നൽകി.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സൈനിക തിരിച്ചടിയിൽ 80 ഭീകരവാദികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർഇതൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്.
ആക്രമണത്തിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്‌കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങൾ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 30 ഭീകരവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. എത്ര ഭീകരർ കൊല്ലപ്പെട്ടെന്നതിനെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |