
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അടക്കം 24പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി ക്രോസ് റോഡിലുള്ള സന്ധ്യ തിയേറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം.
അല്ലു അർജുനെ നേരിട്ട് കാണാനെത്തിയ ആരാധകരുടെ വൻ തിരക്കിനിടയിൽ പെട്ട് രേവതി (35) എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ഓക്സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കിടപ്പിലാവുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. അല്ലു അർജുൻ, തിയേറ്റർ മാനേജ്‌മെന്റ്, താരത്തിന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, എട്ട് ബൗൺസർമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിൽ 11ാം പ്രതിയാണ് അല്ലു അർജുൻ. അപകടം നടന്ന സന്ധ്യ തിയേറ്റർ ഉടമയാണ് ഒന്നാം പ്രതി.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി നടന്റെ സന്ദർശനത്തിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഈ വിലക്ക് അവഗണിച്ചാണ് പരിപാടി നടത്തിയത്. സ്വകാര്യ സെക്യൂരിറ്റി ടീമിന്റെ നീക്കങ്ങളും ജനക്കൂട്ടത്തിന് നേരെ കാണിച്ച ആംഗ്യങ്ങളും സ്ഥിതിഗതികൾ വഷളാക്കിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അപകടത്തിന് പിന്നാലെ അറസ്റ്റിലായ അല്ലു അർജുൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റ മകന്റെ ചികിത്സാ ചെലവുകൾക്കായി കുടുംബം വലിയ നഷ്ടപരിഹാരവും ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |