
നർമ്മദ ബച്ചാവോ ആന്ദോളൻ, സൈലന്റ് വാലി പ്രക്ഷോഭം, പ്ലാച്ചിമട തുടങ്ങി പരിസ്ഥിതിക്കുവേണ്ടിയുള്ള ഒട്ടനവധി പ്രക്ഷോഭങ്ങൾക്ക് നാം സാക്ഷിയായിട്ടുണ്ട്. അത്തരത്തിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സമാനതകളില്ലാത്ത 'സേവ് ആരവല്ലി' പ്രതിഷേധങ്ങൾ ഇപ്പോൾ കത്തിപ്പടരുകയാണ്.
ആരവല്ലി മലനിരകൾ സംബന്ധിച്ച പുതിയ നിർവചനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച കമ്മറ്റി സമർപ്പിച്ച ശുപാർശകൾ സുപ്രീംകോടതി അംഗീകരിച്ചത് നവംബർ 20 നാണ്. താഴ്ന്ന നിരപ്പിൽ നിന്ന് 100 മീറ്ററോ അതിലേറെയോ ഉയർന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും, 500 മീറ്റർ പരിധിയിൽ വരുന്ന അത്തരം കുന്നുകൾ ആരവല്ലി പർവതനിരകളായും കണക്കാക്കുമെന്നായിരുന്നു പുതിയ നിർവചനം. ആരവല്ലിയുടെ പ്രധാന മേഖലകൾ100 മീറ്റർ വിതാനത്തിൽ താഴെയാണ്. അതിനാൽ സ്വകാര്യകമ്പനികൾക്ക് ഖനനം നടത്തുന്നതിന് അനുകൂലമായി സർക്കാർ പ്രവർത്തിക്കുകയാണെന്നും ഖനനവും നിർമ്മാണങ്ങളും യഥേഷ്ടം നടക്കുമെന്നും ആരോപണമുയർന്നു.
തുടർന്ന് കണ്ടത് സമാനതകളില്ലാത്ത പ്രക്ഷോഭം. പരിസ്ഥിതി പ്രവർത്തകരും കർഷകരും വിദ്യാർത്ഥികളുമുൾപ്പെടെ രംഗത്തിറങ്ങി.
ആരവല്ലിയുടെ 90 ശതമാനവും സംരക്ഷിത മേഖലയുടെ പരിധിയിൽ വരുമെന്നും ആശങ്കപ്പെടേണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞെങ്കിലും അത് പൂർണ്ണമായും പ്രക്ഷോഭകർ വിശ്വസിച്ചില്ല.. ആരവല്ലിയിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് കേന്ദ്രം സമ്പൂർണ നിരോധനം ഏർപ്പെടുത്തി. എന്നിട്ടും പ്രക്ഷോഭം അണഞ്ഞില്ല.
സംഭവം രാഷ്ട്രീയ വാക്പോരിലേക്കും നയിച്ചു.
പുതിയ നിർവചനം ഏകീകൃതവും ശാസ്ത്രീയവുമായ ചട്ടക്കൂടാണെന്നും അത് ആരവല്ലിയെ നശിപ്പിക്കുന്നതല്ലെന്നും കേന്ദ്രം ആവർത്തിച്ചുപറയുന്നു. എന്നാൽ ആരവല്ലിയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കും. അങ്ങനെയായാൽ ഇല്ലാതാകുന്നത് ഭൂമിയുടെ നാഡീഞരമ്പുകളിലൊന്നാണ്. ആരവല്ലിയെ ആശ്രയിച്ചുകഴിയുന്നത് ലക്ഷക്കണക്കിനാളുകളാണ്. കാർഷിക മേഖലയും ആവാസ വ്യവസ്ഥയും അനേകം ഗോത്രവിഭാഗങ്ങളും ഇല്ലാതാകുമെന്ന ജനങ്ങളുടെ ആശങ്ക ഗൗരവമുള്ള വിഷയമായി സർക്കാർ കണക്കാക്കണം. പ്രശ്നമില്ലെന്നും ആരവല്ലിയെ ചൂഷണം ചെയ്യില്ലെന്നും കേന്ദ്രം തറപ്പിച്ചുപറയുമ്പോഴും ജനങ്ങൾക്ക് ആ ഉറപ്പ് ബോദ്ധ്യപ്പെടുകയാണ് വേണ്ടത്. മാത്രമല്ല, നിലവിലെ ചൂഷണ പ്രവർത്തനങ്ങൾക്ക് പരിഹാരം കാണേണ്ടതുമുണ്ട്.
ഡൽഹിയുടെ ശ്വാസകോശം
വായു മലിനീകരണത്താൽ വലയുന്ന ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആരവല്ലി തെക്കുപടിഞ്ഞാറൻ ദിശയിൽ ഏകദേശം 670 കിലോമീറ്ററോളം പരന്നുകിടക്കുന്നു. ഡൽഹിക്ക് സമീപം ആരംഭിച്ച് തെക്കൻ ഹരിയാന, രാജസ്ഥാൻ എന്നിവയിലൂടെ കടന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ അവസാനിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ പർവ്വതശൃംഖലകളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |