ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളുടെ വാറ്റ് കുറയ്‌ക്കാത്ത ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന്റെ രൂക്ഷവിമർശനം. പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ സെസ് ഈടാക്കാനുള്ള കേരള സർക്കാർ തീരുമാനത്തെയും ലോക്‌സഭയിൽ കേന്ദ്ര ബഡ്‌ജറ്റിന്റെ ചർച്ചയ്‌ക്കുള്ള മറുപടിയിൽ മന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാരിന്റെ വളം സബ്‌സിഡി കർഷകർക്ക് ഏറെ തുണയായെന്ന് വിശദീകരിക്കുന്നതിനിടെ കോൺഗ്രസ് അംഗം ഗൗരവ് ഗോഗോയ് പെട്രോൾ-ഡീസൽ വില വർദ്ധന ജനങ്ങളുടെ നട്ടെല്ലൊടിച്ചത് പറയുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് മന്ത്രി വിമർശിച്ചത്. മോദി സർക്കാർ രണ്ടുതവണ എക്‌സൈസ് നികുതി കുറച്ച് പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകിയെന്നും അതേസമയം ചില സംസ്ഥാനങ്ങൾ വാറ്റ് നികുതി കൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണെന്നും നിർമ്മല തിരിച്ചടിച്ചു. അധികാരമേറ്റ ശേഷം മൂന്നു ശതമാനം വാറ്റ് കൂട്ടിയ ഗൗരവ് ഗോഗോയിയുടെ സംസ്ഥാനമായ ഹിമാചൽ പ്രദേശ്, രണ്ടു രൂപ സെസ് ഈടാക്കുന്ന കേരളം, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളെ മന്ത്രി എടുത്തു പറഞ്ഞു വിമർശിച്ചു.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ കാര്യം ഒരു ബി.ജെ.പി എം.പി ഓർമ്മിപ്പിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ബഡ്‌ജറ്റ് വായിച്ചത് പരാമർശിച്ച് അവിടെ കാര്യങ്ങൾ തലകീഴായാണ് നടക്കുന്നതെന്നും ഇത്തരം അവസ്ഥ ആർക്കും ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അദാനിയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് ഗോഗോയ് ഇടയ്‌ക്ക് പറഞ്ഞപ്പോൾ കോൺഗ്രസുകാർക്ക്
അഴിമതിയെക്കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും ഡെറ്റോൾ ഉപയോഗിച്ച് വായ വൃത്തിയാക്കണമെന്നും പറഞ്ഞത് ബി.ജെ.പി അംഗങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്‌ന പ്രകാരമുള്ള അഞ്ചുകിലോ ധാന്യം നിറുത്തലാക്കിയത് കോൺഗ്രസ് ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടിയപ്പോൾ 2013-14കാലത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി വെറും ഏഴ് സംസ്ഥാനങ്ങളിൽ മാത്രം നടപ്പാക്കിയവർക്ക് അതു പറയാൻ അവകാശമില്ലെന്നായിരുന്നു മറുപടി.
അദാനി ആരോപണം
പ്രതിപക്ഷം പറയുന്നത് പോലെ ഏതെങ്കിലും വ്യക്തികളെ മനസ്സിൽ കണ്ടോ വോട്ട് ബാങ്ക് ലക്ഷ്യമിട്ടോ അല്ല നയങ്ങൾ രൂപീകരിക്കുന്നതെന്ന് അദാനി ആരോപണങ്ങൾക്ക് നിർമ്മലാ സീതാരാമൻ മറുപടി നൽകി. അളിയന്മാരെയും മരുമക്കളെയും പിന്തുണയ്‌ക്കുന്നത് ചിലരുടെ സംസ്‌കാരമാണ്. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുമ്പോൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകാൻ മാത്രമെ കോൺഗ്രസ് അംഗങ്ങൾക്ക് അറിയുയെന്നും പ്രസംഗത്തിനിടെ കോൺഗ്രസ് അംഗങ്ങൾ നടത്തിയ വാക്കൗട്ടിനെ വിമർശിച്ച് മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ അടക്കം പശ്‌ചിമബംഗാളിന് അർഹമായ വിഹിതം ലഭിക്കുന്നില്ലെന്ന് തൃണമൂൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പദ്ധതി നടപ്പാക്കിയതിൽ അപാകതയുണ്ടെന്നും അക്കൗണ്ടന്റ് ജനറലിന്റെ അനുമതി ലഭിച്ചാൽ പണം കൈമാറാമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയുടെ വികസന ആവശ്യങ്ങൾ നിറവേറ്റുന്ന സന്തുലിതമായ നിർദ്ദേശങ്ങളാണ് 2023-24 ബഡ്‌ജറ്റിന്റെ പ്രത്യേകതയെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |