ന്യൂഡൽഹി: എച്ച് 3 എൻ 2 വ്യാപനത്തിൽ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ച് ചേർത്ത യോഗത്തിന് ശേഷമാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഇതിനിടെ എച്ച് 3 എൻ 2 ബാധിച്ച് ഒരാൾ മരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. വെള്ളിയാഴ്ച വരെ മൂന്ന് എച്ച് 3 എൻ 2 കേസുകളും 77 എച്ച്1 എൻ1 കേസുകളും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
കേസുകൾ വ്യാപിക്കുന്നതിനിടെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. മരുന്നുകളുടെയും മെഡിക്കൽ ഓക്സിജന്റെയും ലഭ്യത ഉറപ്പ് വരുത്തുക, രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുക, ബോധവത്കരണം നടത്തുക, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
രോഗ വ്യാപനത്തെക്കുറിച്ച് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
വലിയ വ്യാപനം ഉണ്ടാവില്ല: ഐ.എം.എ
രാജ്യത്ത് വലിയ രോഗ വ്യാപനമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ഡോ. ശരത് കുമാർ അഗർവാൾ പറഞ്ഞു. എന്നാൽ രോഗമുക്തിക്ക് കൂടുതൽ സമയമെടുക്കും. ഗർഭിണികളും വൃദ്ധരും കുട്ടികളും ജാഗ്രത പാലിക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്ക്, സാനിറ്റൈസർ തുടങ്ങിയ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |