■ സുപ്രീംകോടതി അനുകൂലം
കേന്ദ്രത്തിന്റെയും പിന്തുണ
ന്യൂ ഡൽഹി : ബഫർസോണിൽ കേരളത്തിന്റെ ആശങ്കകൾക്ക് പരിഹാരമായേക്കും. ബഫർ മേഖലയിൽ നിർമ്മാണങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയില്ലെന്ന സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം മുൻ ഉത്തരവിൽ ഭേദഗതി വരുത്തുമെന്നതിന്റെ സൂചനയാണ്.
സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കി വിധിയെഴുതിയ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ബി.ആർ. ഗവായ്, പരിസ്ഥിതിക്കൊപ്പം മനുഷ്യ ജീവിതങ്ങളെയും പരിഗണിക്കേണ്ടതാണെന്ന് നിരീക്ഷിച്ചു. കേരളമടക്കം ഉയർത്തിയ ആശങ്കയ്ക്ക് കേന്ദ്ര സർക്കാരും അമിക്കസ് ക്യൂറി കെ. പരമേശ്വറും പിന്തുണ നൽകി. വിധിയിൽ ഭേദഗതി വേണമെന്ന വാദമുഖങ്ങൾ കണക്കിലെടുക്കുമെന്ന് കോടതി പ്രതികരിച്ചു.
സുപ്രീംകോടതിയുടെ
മറ്റ് നിരീക്ഷണങ്ങൾ
■ബഫർസോണിൽ നിയന്ത്രിക്കേണ്ട പ്രവൃത്തികളെ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം
■വിനോദസഞ്ചാരമടക്കം മേഖലയിലെ ജനങ്ങളുടെ ജീവനോപാധിയിൽ നിയന്ത്രണമേർപ്പെടുത്താനാവില്ല
■ഖനനത്തിന്റെ നിരോധനമാണ് കോടതി ലക്ഷ്യമിട്ടത്
■മണൽ നീക്കുന്ന പ്രവൃത്തികളില്ലെങ്കിൽ വെളളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന പെരിയാർവാലി സംരക്ഷണ സമിതിയുടെ വാദം ശരി
■ബഫർസോണിൽ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുണ്ടോ?
കേന്ദ്രത്തിന്റെ വാദം
■വിധി ബഫർസോൺ മേഖലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കും.
■അന്തിമ, കരട് വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട മേഖലകൾക്കും, ഇനി ഉൾപ്പെടുത്തുന്ന മേഖലകൾക്കും ഇളവ് വേണം
■രാജ്യത്ത് ആയിരക്കണക്കിന് ഗ്രാമങ്ങൾ പരിസ്ഥിതി ലോല മേഖലയ്‌ക്ക് ചുറ്റും.
മനുഷ്യനെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷണം കഴിയില്ല
■ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയവും ആവശ്യം
അമിക്കസ് ക്യൂറി
■സമ്പൂർണ നിയന്ത്രണം മേഖലയിലെ ജനജീവിതം പ്രതിസന്ധിയിലാക്കി
■പരിസ്ഥിതി മന്ത്രാലയം, വകുപ്പുകൾ തുടങ്ങിയവയിൽ നിന്ന് ഉത്തരവുകൾ വാങ്ങേണ്ട നിർബന്ധിത സാഹചര്യം ജനങ്ങൾക്കുണ്ടായി
ദ എലിഫന്റ്
വിസ്‌പറേഴ്സും
ബഫർസോൺ വാദത്തിനിടെ ഓസ്‌കാർ പുരസ്‌കാരം നേടിയ ദ് എലിഫന്റ് വിസ്‌പറേഴ്സ് ഡോക്യുമെന്ററിയും ഉയർന്നു വന്നു. തമിഴ്നാട് മുതുമലൈ കടുവ സങ്കേതത്തിന് സമീപത്തെ ബഫർ സോണിന്റെ കാര്യം പറഞ്ഞപ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തിന് മേഖലയിലെ ജനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ
ഭട്ടി ചൂണ്ടിക്കാട്ടിയത്. കാട്ടുനായ്‌ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രഘു എന്ന ആനക്കുട്ടിയെ പരിപാലിച്ച ബൊമ്മന്റെയും, ബെല്ലിയുടെയും ജീവിത കഥയും
ചൂണ്ടിക്കാട്ടി. വാദത്തെ കോടതിയും അനുകൂലിച്ചു.
കേരളത്തിന്റെ
വാദം ഇന്ന്
ഇന്നലെ വാദം കേൾക്കലിന് പിന്നാലെ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകനുമായി സംസാരിച്ച് നടപടികൾ വിലയിരുത്തി.
ഇന്ന് കേരളത്തിന്റെ വിശദ വാദം കേൾക്കും. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |