SignIn
Kerala Kaumudi Online
Saturday, 21 September 2024 10.31 AM IST

അമൃത് പാൽ പിടികിട്ടാപ്പുള്ളി വ്യാപക തെരച്ചിൽ കൂട്ടാളികളും വൻ ആയുധശേഖരവും പിടിയിൽ

Increase Font Size Decrease Font Size Print Page
amritpal

ന്യൂഡൽഹി: പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ഇയാൾക്ക് സാമ്പത്തിക സഹായമുൾപ്പെടെ നല്കുന്ന ദൽജീത് സിംഗ് കൽസിയും 78 കൂട്ടാളികളും പിടിയിലായി. വൻ ആയുധ ശേഖരവും കണ്ടെടുത്തു.

അമൃത്‌പാലിന്റെ അനുയായികൾ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന പശ്‌ചാത്തലത്തിൽ സംസ്ഥാനത്ത് നിറുത്തിവച്ചിരുന്ന ഇന്റർനെറ്റ്. എസ്.എം.എസ് സേവനം ഇന്നും ചില ജില്ലകളിൽ തുടരും.

സിനിമാ മോഡൽ രക്ഷപ്പെടൽ

50 വാഹനങ്ങളിലായെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ചാണ് അമൃത്‌പാൽ ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ടത്. ഒരു കാർ റോഡിൽ കുറുകെയിട്ട് അമൃത്‌പാൽ സഞ്ചരിച്ച മെഴ്സിഡസ് കാറിന് രക്ഷപ്പെടാൻ വഴിയൊരുക്കുകയായിരുന്നു. ഇയാളുടെ പിതൃസഹോദരൻ ഓടിച്ചിരുന്ന കാറിൽ ഉണ്ടായിരുന്നത് നാല് പേർ. പിന്നീട് നകോദറിനടുത്തുള്ള ഒരു ഗ്രാമത്തിൽ കാർ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. അമൃത്‌പാലിന്റെ മൊബൈൽ ഫോണും ആയുധങ്ങളും വെടിയുണ്ടകളും കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു.

17 കിലോമീറ്ററോളം പിന്തുടർന്നെങ്കിലും പിടികൂടാനായില്ലെന്ന് ജലന്ധർ ഡി.ഐ.ജി സ്വപൻ ശർമ്മ പറഞ്ഞു. ജീവനോടെ പിടികൂടണമെന്നുള്ളതിനാൽ ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അമൃത് പാൽ നകോദറിലെ സരിൻ ഗ്രാമത്തിലുണ്ടെന്നാണ് പൊലീസിന്റെ സംശയം.


അമൃത്പാലിന്റെ നാല് പ്രധാന സഹായികൾ പ്രത്യേക വിമാനത്തിൽ അപ്പർ അസാമിലെ ദിബ്രുഗഡിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. 'വാരിസ് പഞ്ചാബ് ദേ' സംഘടയിലെ അംഗങ്ങളെ ചോദ്യം ചെയ്‌തു വരികയാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദൽജീത് സിംഗ് കൽസി എന്ന സബ്രജിത് സിംഗ് കൽസിയെ ഇന്നലെ ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് അറസ്റ്റ് ചെയ്‌തു. അമൃത്പാൽ സിംഗിന്റെ പിതാവും കസ്റ്റഡിയിലാണ്. സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ,13 റൈഫിളുകളും ഒരു റിവോൾവറും 373 വെടിയുണ്ടകളും പിടിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ അനുയായികളോട് ഷാക്കോട്ടിൽ ഒത്തുകൂടാൻ ആഹ്വാനം നൽകിയ പശ്‌ചാത്തലത്തിൽ പഞ്ചാബ് പൊലീസും അർദ്ധ സൈനിക വിഭാഗങ്ങളും ജാഗ്രതയിലാണ്. അമൃത്‌പാലിന്റെ അമൃത്‌സറിലെ ജല്ലുപൂര ഖേര ഗ്രാമത്തിലെ വസതിക്കു മുന്നിലും പൊലീസുണ്ട്. ഗുരുദാസ്‌‌പൂരിലും ലുധിയാനയിലും പൊലീസ് ഫ്ളാഗ് മാർച്ച് നടത്തി.

അറസ്റ്റുമായി ബന്ധപ്പെട്ട് മാർച്ച് രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് സിംഗ് മാൻ ചർച്ച നടത്തിയതിനെത്തുടർന്ന്

കേന്ദ്രം അധിക സേനയെ അയച്ചിരുന്നു. അമൃത്പാൽ സിംഗും അനുയായികളും ചേർന്ന് അജ്‌നാലയിലെ പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് ലവ്‌പ്രീത് സിംഗ് തൂഫാൻ എന്ന പ്രതിയെ മോചിപ്പിച്ചതിന് പിന്നാലെയാണിത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ച നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു സ്ഥാപിച്ച 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ അമരത്തുള്ള അമൃത്‌പാൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയുടെ സഹായത്തോടെ പഞ്ചാബിൽ ഖലിസ്ഥാൻ വിമോചന പ്രസ്ഥാനം സജീവമാക്കാനുള്ള നീക്കത്തിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.