ന്യൂഡൽഹി: മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് ചാരവൃത്തി ആരാേപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. കുറ്റവിമുക്തരാക്കാത്തതിനാൽ മറ്റുശിക്ഷ അനുഭവിക്കേണ്ടിവരും. പ്രധാനമന്ത്രി നരേന്ദ്രമാേദി നയതന്ത്രതലത്തിൽ നടത്തിയ ഇടപെടലാണ് ഫലം കണ്ടതെന്നാണ് സൂചന.
മുൻ നാവികനായ മലയാളി രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് പ്രതികളായി ഏകാന്ത തടവിലുള്ളത്.
ഖത്തർ പ്രതിരോധ, സുരക്ഷാ ഏജൻസികൾക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ - ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവർ. 2022 ആഗസ്റ്റിൽ ദോഹയിൽ വച്ചാണ് ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് വധശിക്ഷ വിധിച്ചത്.
വിധിയുടെ വിശദാംശങ്ങൾ ലഭിച്ചശേഷംതുടർ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ അംബാസഡറും ഉദ്യോഗസ്ഥരും എട്ടുപേരുടെ കുടുംബാംഗങ്ങൾക്കൊപ്പം അപ്പീൽ കോടതിയിൽ ഹാജരായിരുന്നു. ഖത്തർ അധികൃതരുമായി നയതന്ത്ര തലത്തിൽ ചർച്ച തുടരും.
നിർണായകമായത് മോദി - അമീർ കൂടിക്കാഴ്‌ച
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ കാലാവസ്ഥാ ഉച്ചകോടിൽ പങ്കെടുക്കാൻ ദുബായിലെത്തിയപ്പോൾ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദുമായി വിഷയം ചർച്ച ചെയ്തിരുന്നു. തുടർന്ന് നാവികരുമായി സംസാരിക്കാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചിരുന്നു. വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീലിൽ, രണ്ട് ഹിയറിംഗുകൾ നടന്നു. അതിനുശേഷമായിരുന്നു മാേദി - അമീർ കൂടിക്കാഴ്ച
അന്തർവാഹിനി പദ്ധതി ചോർത്തിയെന്ന്
റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ഹൈടെക് ഇറ്റാലിയൻ അന്തർവാഹിനികൾ വാങ്ങുന്ന ഖത്തർ പദ്ധതിയുടെ വിവരം ഇസ്രയേലിന് ചോർത്തിയെന്ന് ആരോപണം. ഇവർജോലിചെയ്തിരുന്ന ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസാണ് സർക്കാരിന് ഉപദേശം നൽകിയിരുന്നത്. ഈ സ്ഥാപനം മേയിൽ പൂട്ടി. 75 ഇന്ത്യക്കാർ ജോലി ചെയ്തിരുന്നു. പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ നൽകി കള്ളക്കേസിൽ കുടുക്കിയെന്നും ആരോപണമുണ്ട്.
തടവുകാരെ ഇന്ത്യയിലേക്ക് മാറ്റാം
1. ദീർഘകാലത്തെ തടവുശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നതെന്ന് സൂചന. നയതന്ത്രതലത്തിലെ ഇടപെടൽ ഫലിച്ചാൽ കാലയളവ് കുറയാം. വിശേഷാവസരങ്ങളിൽ കുറ്റവാളികളെ മോചിപ്പിക്കുന്ന പതിവുമുണ്ട്. പക്ഷേ, അത് ഉടൻ പ്രതീക്ഷിക്കാൻ കഴിയില്ല.
2. ഇന്ത്യയും ഖത്തറും ഒപ്പിട്ട ഉടമ്പടി പ്രകാരം തടവുകാരെ പരസ്‌പരം കൈമാറാം. ശേഷിക്കുന്ന ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കണം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി
2015 മാർച്ചിൽ ഇന്ത്യാ സന്ദർശനത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യത്തിൽ ധാരണയായതും ഉടമ്പടി ഒപ്പിട്ടതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |