SignIn
Kerala Kaumudi Online
Sunday, 06 October 2024 4.30 PM IST

'തമിഴൻ എൻട്രു സൊല്ലടാ, തലൈ നിമിർന്ത് നില്ലടാ'

Increase Font Size Decrease Font Size Print Page
vijayakanth

ചെന്നൈ: കേരളത്തിലും ആന്ധ്രയിലും കർണാടകയിലുമെല്ലാം ആരാധകരുണ്ടായിരുന്നെങ്കിലും തമിഴിൽ മാത്രമേ അഭിനയിക്കൂ എന്നു വാശിയുണ്ടായിരുന്നു വിജയകാന്തിന്. 'തമിഴൻ എൻട്രു സൊല്ലടാ, തലൈ നിമിർന്ത് നില്ലടാ" എന്നു പറഞ്ഞുകൊണ്ടാണ് ഓരോ പ്രസംഗവും അദ്ദേഹം അവസാനിപ്പിച്ചിരുന്നത്.

തെലുങ്കു പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിജയകാന്തിന്റെ ജനനം. മാതാപിതാക്കൾ നൽകിയ പേര് നാരായണസ്വാമി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം അവസാനിപ്പിച്ച് സിനിമാമോഹവുമായി മധുരയിൽ നിന്നും മദ്രാസിലേക്കു വണ്ടി കയറി. പേര് പരിഷ്കരിച്ച് വിജയരാജ് എന്നാക്കി.

കോടമ്പാക്കത്തെ സ്റ്റുഡിയോകളിലും സംവിധായകരുടെ വീടുകളിലും കയറിയിറങ്ങി. കറുപ്പുനിറവും ചുവപ്പുകലർന്ന കണ്ണുകളുമുള്ള പയ്യനെ പലരും ആട്ടിയോടിച്ചു. 'കറുത്ത നിറമുള്ളവർക്കെല്ലാം രജനീകാന്ത് ആവാമെന്നാണോ വിചാരം?"എന്നും മറ്റും പരിഹാസങ്ങൾ കേട്ടു. നാട്ടിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആദ്യത്തെ പടം (ഇനിക്കും ഇളമൈ 1979) കിട്ടി. അതിന്റെ സംവിധായകൻ എം.എ.കാജയാണ് രജനീകാന്തിനെ മാതൃകയാക്കി പേര് വിജയകാന്ത് എന്നു പിന്നെയും പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ സൂപ്പർതാരം വിജയ്‌യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത 'സട്ടം ഒരു ഇരുട്ടറൈ"(1981) ആണു തലവര മാറ്റിയത്.

തമിഴ്പുലി നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ ആരാധകനായിരുന്നു വിജയകാന്ത്. മൂത്ത മകന് വിജയ പ്രഭാകർ എന്ന് പേരിട്ടത് അതുകൊണ്ടാണ്. അനീതിയും അന്യായവും രാജ്യദ്രോഹവും ചോദ്യം ചെയ്യുന്ന വീരനായകന്റെ വേഷം തന്നെ ഒട്ടുമിക്ക പടങ്ങളിലും അണിഞ്ഞു. അതേസമയം ഗ്രാമത്തിലെ സ്‌നേഹസമ്പന്നനായ വല്യേട്ടനായും വേഷമിട്ടു. എം.ജി.ആറിനും രജനീകാന്തിനും ശേഷം നഗരപ്രേക്ഷകരെയും ഗ്രാമീണ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച താരമായി. ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ചു.

മലയാളത്തിന്റെ ആരാധകൻ

കേരളത്തിന്റെയും മലയാള സിനിമയുടെയും ആരാധകനായിരുന്നു അദ്ദേഹം. മമ്മൂട്ടിയോടും മോഹൻലാലിനോടുമൊപ്പം തമിഴിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു.

മോഹൻലാലിന്റെ 'നരസിംഹം" കണ്ട് ഹരം കയറിയാണ് വിജയകാന്ത് 2001ൽ ഷാജി കൈലാസിനെത്തന്നെ സംവിധായകനാക്കി 'വാഞ്ചിനാഥൻ" എന്ന പടം നിർമ്മിച്ചത്. നരസിംഹ എന്ന പേരിൽതന്നെ ഒരു പടം അതേവർഷം വിജയകാന്ത് നിർമ്മിക്കുകയും ചെയ്തു. വാഞ്ചിനാഥനിൽ കലാഭവൻ മണിയായിരുന്നു വില്ലൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.