ന്യൂഡൽഹി : ബിൽക്കിസ് ബാനുവിന് ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് നീതി നൽകിയത് 2022 മേയ് 13ലെ മറ്റൊരു ബെഞ്ചിന്റെ നിലപാടിനെ തിരുത്തിക്കൊണ്ടാണ്. ശിക്ഷായിളവിനായുള്ള തന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി രാധേശ്യാം ഭഗവാൻദാസ് ഷാ എന്ന കുറ്റവാളി 2022ൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം അനുവദിച്ചു. എന്നാൽ, ഫ്രോഡ് കളിച്ചാണ് കുറ്റവാളി അന്ന് പരമോന്നത കോടതിയിൽ നിന്ന് വിധി സമ്പാദിച്ചതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന കണ്ടെത്തി. നിയമത്തിന്റെ കണ്ണിൽ ആ വിധി നിലനിൽക്കില്ല. വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളും. തെറ്രിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കുറ്റവാളി അന്ന് ഫയൽ ചെയ്തത്. പല സുപ്രധാന കാര്യങ്ങളും മറച്ചുവച്ചു. ഗുജറാത്ത് സർക്കാരിനാണ് ഇളവ് നൽകാൻ അധികാരമെന്ന് സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഇത് ശ്രീഹരൻ കേസിലെ ഭരണഘടനാ ബെഞ്ച് വിധിക്ക് വിരുദ്ധമാണ്. രസകരമായ മറ്റൊരു കാര്യം 2022ൽ ഗുജറാത്ത് സർക്കാർ അറിയിച്ചത് ബിൽക്കിസ് കേസിൽ മഹാരാഷ്ട്രയ്കാണ് ശിക്ഷായിളവിൽ തീരുമാനമെടുക്കാൻ അധികാരമെന്നാണ്. അന്ന് വാദം തള്ളിയെങ്കിലും ഗുജറാത്ത് സർക്കാർ അതിനെതിരെ പുനഃപരിശോധന ഹർജി നൽകിയില്ല. വിധിയുടെ അടിസ്ഥാനത്തിൽ 2022 ആഗസ്റ്ര് 10ന് ശിക്ഷായിളവ് നൽകി. 15ന് കുറ്റവാളികൾ ജയിൽ മോചിതരായി.
വമ്പൻ ഫ്രോഡ് കളി
1. ശിക്ഷായിളവിനുള്ള അപേക്ഷ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിക്കാൻ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം സുപ്രീംകോടതിയിൽ നിന്ന് കുറ്റവാളി മറച്ചുവച്ചു.
2. മഹാരാഷ്ട്ര സർക്കാരിന് അപേക്ഷ നൽകിയ വിവരം സുപ്രീംകോടതിയിൽ അന്ന് വെളിപ്പെടുത്തിയില്ല.
3.ക്ഷമിക്കാൻ കഴിയാത്ത കുറ്റകൃത്യമാണെന്നും കുറ്റവാളികളെ മോചിപ്പിക്കുന്നത് തെറ്രായ സന്ദേശം നൽകുമെന്നും വ്യക്തമാക്കി ജയിൽമോചനത്തെ സി.ബി.ഐ എതിർത്തിരുന്നു. ഇക്കാര്യവും മറച്ചുവച്ചു.
4. ശിക്ഷായിളവിനെ എതിർത്തുക്കൊണ്ടുള്ള മുംബയ് പ്രത്യേക കോടതി, ഗുജറാത്ത് ദാഹോഡിലെ എസ്.പി തുടങ്ങിയവരുടെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചില്ല.
5. മഹാരാഷ്ട്രയിൽ നൽകിയ അപേക്ഷയിൽ പ്രതികൂല നിലപാടുകൾ ഉയർന്നപ്പോഴാണ് വിവരങ്ങൾ മറച്ചുവച്ച് തെറ്രിദ്ധരിപ്പിച്ച് സുപ്രീംകോടതിയിൽ നിന്ന് 2022ൽ അനുകൂല ഉത്തരവ് നേടിയത്.
ആരും നിയമത്തിന് അതീതരല്ല
നിയമവാഴ്ച നിലനിൽക്കണമെന്ന താത്പര്യമാണ് വിധിയിലുടനീളം സുപ്രീംകോടതി ഇന്നലെ പ്രകടിപ്പിച്ചത്. നിയമവാഴ്ച എന്നതിനർത്ഥം, ആരും എത്ര ഉന്നതനായാലും നിയമത്തിന് അതീതരല്ല എന്നാണ്. നീതിയെന്ന വാക്കിലെ അക്ഷരം മാത്രമല്ല അതിന്റെ ഉള്ളടക്കവും കോടതികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശിക്ഷായിളവ് നൽകുമ്പോൾ അധികാരപരിധിക്കകത്തു നിന്ന് നിയമപരമായാണ് പ്രവർത്തിക്കേണ്ടത്. അധികാരം കവർന്നെടുത്തുകൊണ്ട് പ്രവർത്തിച്ചാൽ ഏകപക്ഷീയമാണെന്നും കോടതി കൂട്ടിച്ചേർത്തു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പ് പറയണം".
- ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |