കൊൽക്കത്ത: പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച വിവാദം കെട്ടടങ്ങും മുമ്പേ
ബംഗാളിൽ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർക്കു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു.
2022ലെ ഭൂപതി നഗർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മൊനൊബ്രൊതോ ജനയുടെ വീട്ടിൽ
റെയ്ഡിനെത്തിയ ദേശീയ അന്വേഷണ ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ ഭൂപതി നഗറിൽ ഇന്നലെ പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം.
സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതി മൊനൊബ്രൊതോ ജനയുൾപ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരുമായി കൊൽക്കത്തയിലേക്കു മടങ്ങുന്നതിനിടയിൽ സ്ത്രീകളുൾപ്പെടെയുള്ള വലിയ സംഘം ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുകയായിരുന്നു.
വാഹനം തടയുന്നതിന്റെയും ആക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇഷ്ടികകൾ എറിഞ്ഞ് കാറിന്റെ ചില്ലുകൾ തകർത്തു.
സംഭവത്തിൽ പൊലീസ് മൊനൊബ്രൊതോ ജനയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തു. റെയ്ഡ് നടത്തുന്നതിനു മുൻപായി ലോക്കൽ പൊലീസിനെ വിവരമറിയിച്ചിരുന്നതായി എൻ.ഐ.എ അറിയിച്ചു. കേന്ദ്രസേനയുടെ വലിയ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. സംഭവം വലിയ രാഷ്ട്രീയ പോരിന് വഴി തുറന്നു.
കഴിഞ്ഞ മാസം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
2022 ഡിസംബറിൽ ഭൂപതിനഗറിലാണുണ്ടായ സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 2023 ജൂണിലാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുന്നത്.
ജനുവരിയിൽ അഴിമതി കേസിൽ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇ.ഡി സംഘത്തോടൊപ്പമുണ്ടായിരുന്ന കേന്ദ്രസേനാംഗങ്ങളും ആക്രമിക്കപ്പെട്ടു.
സ്ത്രീകളെ ആക്രമിച്ചു: മമത
അതിനിടെ, എൻ.ഐ.എ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അർദ്ധരാത്രിയിൽ എന്തിനാണ് റെയ്ഡ് നടത്തുന്നതെന്ന് മമത ചോദിച്ചു. ആ സമയം അപരിചിതർ അതിക്രമിച്ച് കയറുമ്പോൾ നാട്ടുകാർ എങ്ങനെയാണോ പ്രതികരിക്കുക അതാണ് സംഭവിച്ചത്. ഉദ്യോഗസ്ഥർ സ്ത്രീകളെ ആക്രമിച്ചു. സ്വയം രക്ഷക്കാണ് അവർ തിരിച്ച് ആക്രമിച്ചത്. അവരുടെ അന്തസിന് വിലയില്ലേ.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അവർ ആരോപിച്ചു.ബി.ജെ.പിയെ പിന്തുണയ്ക്കാനാണ് ഇവർ ഇതെല്ലാം ചെയ്യുന്നത്.
ജനങ്ങളെ ഭയപ്പെടുത്താൻ സി.ബി.ഐയും എൻ.ഐ.എയും പണം തട്ടാൻ ഇ.ഡിയും ആദായനികുതിയും ഉണ്ട്. മസിൽ പവറിൽ വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയണമെന്നും മമത പ്രതികരിച്ചു. കുറ്റവാളികളെ തൃണമൂൽ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി. പൊലീസിന്റെ പിന്തുണയോടെയാണ് നാട്ടുകാർ അക്രമം നടത്തിയെന്നും ബി.ജെ.പി ആരോപിച്ചു.
സ്ഥിതി ഗുരുതരം: ആനന്ദബോസ്
വളരെ ഗൗരവമുള്ള സംഭവമാണ് നടന്നതെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് പ്രതികരിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കും. അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്താനുള്ള ഇത്തരത്തിലുള്ള ശ്രമം കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള ഗുണ്ടായിസം അനുവദിക്കരുത്.
ക്യാമ്പസുകളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ദുരുപയോഗിച്ചതിന് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |