പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയുടെ പിതാവ് അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കുട്ടികളോടുള്ള മനഃപ്പൂർവ്വമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ലഹരിപദാർത്ഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്ന് 17കാരന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. മഹാരാഷ്ട്രയിൽ മദ്യം വാങ്ങുന്നതിനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്.
പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു റെസ്റ്റോറന്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഞ്ചിനീയർമാരായ യുവതിയും യുവാവുമാണ് അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരണപ്പെടുകയായിരുന്നു.
കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകിയതും നിസാര ശിക്ഷകൾ മാത്രം ലഭിച്ചതും വലിയ വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക്ക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം. അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണം. മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം എന്നീ ഉപാധികളോടെയായിരുന്നു കുട്ടിക്ക് ജാമ്യം അനുവദിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞിരുന്നു.
അറസ്റ്റിലായ പതിനേഴുകാരന് പൊലീസ് സ്റ്റേഷനിൽ പിസയും ബർഗറും ബിരിയാണിയും നൽകിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാറിനെ പിരിച്ചുവിടണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. 17കാരന് പൊലീസ് സ്റ്റേഷനിൽ പിസ്സയും ബർഗറും ബിരിയാണിയും വിളമ്പി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപി വിഭാഗത്തിലെ ഒരു എംഎൽഎ പൊലീസ് സ്റ്റേഷനിലെത്തി 17കാരനെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ രവീന്ദ്ര ദംഗേകറും സമാന ആരോപണങ്ങൾ ഉന്നയിച്ചു.
കേസിലെ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ഐപിസിയിലെയും മോട്ടോർ വാഹന നിയമത്തിലെയും മറ്റ് വകുപ്പുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി അടുത്തിടെ പ്ലസ്ടു പരീക്ഷ പാസായെന്നും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന കുട്ടിയെ തടഞ്ഞുവയ്ക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |