ബംഗളൂരു: ഭീകരാക്രമണത്തിന്റെ ഭാഗമായി നടന്ന രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ ആസൂത്രകനുൾപ്പെടെ
രണ്ട് പ്രതികൾ ബംഗാളിൽ അറസ്റ്റിൽ. മുഖ്യ ആസൂത്രകൻ അബ്‌ദുൽ മാത്തീൻ താഹയും കഫേയിൽ ബോംബ് വച്ച മുസ്സാവിർ ഹുസൈൻ ഷാസിബുമാണ് അറസ്റ്റിലായത്. ബംഗാൾ പൊലീസും എൻ.ഐ.എയും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇന്നലെ പുലർച്ചെ പുർബ മേദിനിപൂർ ജില്ലയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഭീകര സംഘടനയായ ഐസിസുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. മാർച്ച് ഒന്നിന് നടന്ന സ്‌ഫോടനത്തിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്.
വ്യത്യസ്ത പേരുകളിൽ നാല് ദിവസം ഇവർ ഹോട്ടലിൽ താമസിച്ചു. കഴിഞ്ഞ മാസം എൻ.ഐ.എ ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവിടുകയും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. താഹ ഐ.ടി എൻജിനിയറാണ്. ഇരുവരും കർണാടക ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ്. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻ.ഐ.എയ്ക്ക് ലഭിച്ചത്.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ബംഗാൾ, തെലങ്കാന, കർണാടക, കേരള പൊലീസ് സേനയും അന്വേഷണത്തിൽ സഹായിച്ചുവെന്ന് എൻ.ഐ.എ അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലുമായി 18 ഇടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടന്നു. ചിക്കമംഗളൂരുവിലെ ഖൽസ സ്വദേശിയായ മുസമ്മിൽ ഷരീഫിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. 300ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ കണ്ടെത്തിയത്. മാർച്ച് 29 ന് ചെന്നൈ മാളിലെ ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിരുന്നു. കഫേയിൽ ഐ.ഇ.ഡി സ്ഥാപിച്ച ശേഷം പ്രതി ഉപേക്ഷിച്ച തൊപ്പിയാണ് പൊലീസിനെ മാളിലെത്തിച്ചത്.
ബംഗാളിൽ പോര്
പ്രതികളെ ബംഗാളിൽ നിന്ന് പിടിച്ചതിനു പിന്നാലെ സംസ്ഥാനത്തെ സുരക്ഷിതത്വത്തെക്കുറിച്ച് ബി.ജെ.പി-സർക്കാർ വാക്പോര് ആരംഭിച്ചു. ടി.എം.സി സർക്കാർ ബംഗാളിനെ ഭീകരരുടെ സുരക്ഷിത താവളമാക്കി മാറ്റിയതായി ബി.ജെ.പി ആരോപിച്ചു. രൂക്ഷ വിമർശനം ഉന്നയിച്ച ബി.ജെ.പി വക്താവ് അമിത് മാളവ്യ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ബംഗാൾ പൊലീസ് സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. അന്വേഷണം വഴിതിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിച്ചെന്നും ബി.ജെ.പി ആരോപിച്ചു.ബംഗാളിൽ സമാധാനമുള്ളത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ലെന്ന് മമത പറഞ്ഞു.
പ്രതികൾ കർണാടക സ്വദേശികളാണ്, ഇവിടെ നിന്നുള്ളവരല്ല. ബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ രണ്ട് മണിക്കൂർ കൊണ്ട് നമ്മുടെ പൊലീസ് പിടികൂടി. എന്നിട്ടും ബംഗാൾ സുരക്ഷിതമല്ലെന്നാണ് ബി.ജെ.പി പറയുന്നത്. ഉത്തർപ്രദേശും രാജസ്ഥാനും ബീഹാറും സുരക്ഷിതമായ സ്ഥലങ്ങളാണോ.
- മമതാ ബാനർജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |