ഭോപ്പാൽ: മദ്ധ്യപ്രേദശിലെ ഷെഹ്‌ദോളിൽ പൊലീസ് ഉദ്യോഗസ്ഥനെ മണൽ മാഫിയ സംഘം ട്രാക്ടർ കയറ്റിക്കൊന്നു. എ.എസ്.ഐ മഹേന്ദ്ര ബാഗ്രിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ശനിയാഴ്ച രാത്രി ബദോലി ഗ്രാമത്തിലായിരുന്നു സംഭവം. അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി രണ്ട് കോൺസ്റ്റബിൾമാരുടെ കൂടെയാണ് മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. മണൽക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ തടഞ്ഞുനിറുത്താൻ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവർ രക്ഷപ്പെട്ടു.
ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകൻ അശുതോഷ് സിംഗിനെയും അറസ്റ്റ് ചെയ്‌തു.
ട്രക്ക് ഉടമ സുരേന്ദ്ര സിംഗ് ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും എ.ഡി.ജി.പി ഡി.സി.സാഗർ പറഞ്ഞു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 30,000 രൂപ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകം, അനധികൃത മണൽ ഖനനം എന്നീ കുറ്റങ്ങൾക്ക് പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഷെഹ്‌ദോളിൽ മണൽക്കടത്ത് തടയാൻ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവർഷം സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |