ബംഗളൂരു: ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികപീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ദേവരാജ് ഗൗഡ. അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നും ദേവരാജ് ഗൗഡ വ്യക്തമാക്കി. പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തികിന്റെ അഭിഭാഷകനാണ് ദേവരാജ് ഗൗഡ. നിയമസഭ തെരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ സത്യങ്ങൾ പുറത്തുവരും. ഹാസനിലെ ക്രിമിനൽ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കത്തില്ല. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കൻമാരെയും അറിയിച്ചു. എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കും. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണും ദേവരാജ് ഗൗഡ വ്യക്തമാക്കി.
അതേസമയം,പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി ഇന്റർപോളിന്റെ സഹായം തേടി. ഇന്റർപോൾ നോഡൽ ഏജൻസി സി.ബി.ഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗികപീഡന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രജ്ജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു.
ലൈംഗിക അതിക്രമങ്ങളിൽ പ്രജ്ജ്വലിന്റെ കൂട്ടുപ്രതിയായ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഈ മാസം എട്ടുവരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. എസ്.ഐ.ടി സംഘം ഞായറാഴ്ച വൈകുന്നേരമാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പിതാവിന്റെയും പുത്രന്റെയും ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ.
ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസ്
അതേസമയംപ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം.
ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്നും ദൃശ്യങ്ങൾ പങ്കുവച്ചാലോ ഡൗൺലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങൾ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിരവധി സ്ത്രീകൾ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കർണാടകയിൽ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പുതിയ അറിയിപ്പ് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |