ബംഗളൂരു: ചെറുമകൻ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ഉയർന്ന ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി മുൻ പ്രധാനമന്ത്രിയും മുതിർന്ന ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ. പ്രജ്വലിനെതിരായ കുറ്റാരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ എതിർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 92ാം പിറന്നാൾ ദിനമായ ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം മകനും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയ്‌ക്കെതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനും ഗൂഢാലോചന നടന്നു. ഇപ്പോൾ ആരുടേയും പേര് പറയുന്നില്ല. ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഭ്യുദയകാംക്ഷികൾക്കും പാർട്ടി പ്രവർത്തകർക്കും ആശംസകൾ നേരാമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ വോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് പ്രജ്വലിനെതിരായ വീഡിയോകൾ പുറത്തുവരുന്നത്. നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33കാരനായ പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ ഉയർന്ന ആരോപണം. ചില സ്ത്രീകൾ പരാതി നൽകിയതോടെ ഏപ്രിൽ 27ന് ഇയാൾ വിദേശത്തേക്ക് കടന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26 ന് ഹാസനിൽ വോട്ട് ചെയ്ത ശേഷം പ്രജ്വൽ രാജ്യം വിട്ടു. ജർമ്മനിയിലുണ്ടെന്ന് കരുതുന്ന പ്രജ്വലിനെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അറസ്റ്ര് വാറണ്ട്
അതിനിടെ പ്രജ്വലിനെതിരെ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |