ജയ്‌പൂർ: സ്വന്തം സർക്കാരിലെ പൊതുഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ അഴിമതിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ കൃഷിവകുപ്പുമന്ത്രി കിരോഡി ലാൽ മീണ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് മീണ കത്തെഴുതി. രാജസ്ഥാൻ പൊതുഭരണ വകുപ്പ് നടപ്പാക്കുന്ന ബഹുനില ഭവന പദ്ധതിയുമായി ബന്ധപ്പെട്ടാണ് മീണ ആരോപണം ഉന്നയിച്ചത്. ക്യാബിനറ്റ് അനുമതി ഇല്ലാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും ഇതിലൂടെ ഖജനാവിന് 1146 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
ജയ്‌പൂർ ഗാന്ധിനഗറിലെ ഓൾഡ് എം.ആർ.ഇ.സി ക്യാമ്പസിലെ ആറ് ബഹുനില മന്ദിരങ്ങളുടെ വികസനപ്രവർത്തനമാണ് പദ്ധതിയിൽ നടപ്പാക്കുന്നത്. നിരവധി സർക്കാർ ജീവനക്കാർ ഇവിടെ താമസിക്കുന്നു. മന്ദിരങ്ങളിൽ നാലെണ്ണം സർക്കാർ ഉദ്യോഗസ്ഥർക്ക് താമസിക്കാനും രണ്ടെണ്ണം സ്വകാര്യവ്യക്തികൾക്ക് വിൽക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
മാസ്റ്റർ പ്ലാൻ അനുസരിച്ച് 18-19 നില കെട്ടിടങ്ങൾ നിർമ്മിക്കാൻ വ്യവസ്ഥയില്ലെന്ന് മീണ കത്തിൽ പറയുന്നു. വാണിജ്യാവശ്യങ്ങൾക്കും ഉപയോഗിക്കാനാവില്ല. എങ്കിലും അനധികൃത മാർഗങ്ങളിലൂടെ നിയമവിരുദ്ധമായി ഈ പദ്ധതി നടപ്പാക്കുകയാണെന്ന് മീണ ആരോപിച്ചു. സമയോചിതമായി ഇടപെട്ടാൽ 1146 കോടി നഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ക്യാബിനറ്റോ പദ്ധതിയെ പിന്തുണയ്ക്കുന്നില്ല. എന്നിട്ടും പ്രവർത്തനങ്ങൾ ആരംഭിച്ചു. അനുമതി കൂടാതെ തന്നെ ഒഴിപ്പിക്കൽ ആരംഭിച്ചെന്നും മീണ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |