ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ പോസ്റ്റൽ ബാലറ്റ് ചട്ടങ്ങളിൽ ഇളവ് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത് വൈ.എസ്.ആർ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പോസ്റ്റൽ ബാലറ്റ് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഫോം 13എയിൽ അറ്റസ്റ്റിംഗ് ഓഫീസറുടെ ഒപ്പ് മതിയാകുമെന്നും, ഉദ്യോഗസ്ഥന്റെ പേരോ പദവിയോ രേഖപ്പെടുത്തേണ്ടതില്ലെന്നും ആന്ധ്രാപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സർക്കുലർ പുറത്തിറക്കിയിരുന്നു. ആന്ധ്രയിൽ അഞ്ചുലക്ഷം തപാൽവോട്ടുണ്ടെന്നാണ് കണക്ക്. നിർദ്ദേശം ദുരുപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വൈ.എസ്.ആർ കോൺഗ്രസിന്റെ പരാതി. വ്യാജ ഒപ്പിട്ട് പോസ്റ്റൽ ബാലറ്റ് സംവിധാനം അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. അത് ശരിയായ നിലപാടായിരുന്നുവെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജി നൽകാവുന്നതേയുള്ളൂ എന്ന ഹൈക്കോടതി നിലപാടിനെയും ജസ്റ്രിസുമാരായ അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു.
അതേസമയം, വോട്ടിംഗ് യന്ത്രം നശിപ്പിച്ചെന്ന് ആരോപണമുയർന്ന വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ പിന്നെല്ലി രാമകൃഷ്‌ണ റെഡ്‌ഡി സംഭവം നടന്ന മേഖലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. വോട്ടെടുപ്പ് ദിനം മച്ചേർലയിലെ ബൂത്തിൽ എത്തിയ എം.എൽ.എയും സംഘവും വോട്ടിംഗ് യന്ത്രം നശിപ്പിച്ചുവെന്ന ഹർജിയിലാണ് നടപടി. ചന്ദ്രഗിരി നിയമസഭാ മണ്ഡലത്തിൽ അക്രമസംഭവങ്ങളുണ്ടായ ചില ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർത്ഥി ചേവിറെഡ്‌ഡി മോനിത് റെഡ്‌ഡിയുടെ ആവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |