സ്മൃതിയടക്കം നാല് കേന്ദ്രമന്ത്രിമാർക്ക് തോൽവി
മോദിയുടെ ഭൂരിപക്ഷം ഇടിഞ്ഞു
ന്യൂഡൽഹി: 'ഇന്ത്യ' മുന്നണി ആഞ്ഞടിച്ചു. ഉത്തർപ്രദേശ് അടക്കം കോട്ടകളും ബി.ജെ.പി കണക്കുകൂട്ടലും അടിതെറ്റി. എങ്കിലും കേവല ഭൂരിപക്ഷം നേടി എൻ.ഡി.എ തുടർച്ചയായി മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിലേക്ക്. 294 സീറ്റാണ് മുന്നണിക്ക്. കേവല ഭൂരിപക്ഷത്തിന് 272 മതി. 240 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ല.
237 സീറ്റുള്ള ഇന്ത്യ മുന്നണി എൻ.ഡി.എയിലുള്ള ചന്ദ്രബാബു നായിഡുവിനെയും നിതീഷ്കുമാറിനെയും പാട്ടിലാക്കാമെന്ന കണക്കുകൂട്ടലിൽ സർക്കാർ രൂപീകരണ നീക്കം സജീവമാക്കി. ഈ നീക്കത്തിൽ വീഴാതിരിക്കാൻ മോദിയും അമിത് ഷായും ജെ.ഡി.യു നേതാവ് നിതീഷിനെയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെയും ബന്ധപ്പെട്ടു.
ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന എൻ.ഡി.എയുടെ നിർണായക യോഗത്തിൽ ഇവർപങ്കെടുക്കുമെന്നാണ് സൂചന. യോഗശേഷം മോദി ഇന്നു തന്നെ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചേക്കും.
ടി.ഡിപിക്ക് 16, ജെ.ഡി.യുവിന് 12 സീറ്റുകളുണ്ട്. 12 സീറ്റിൽ മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്.നിതീഷിന് ഉപപ്രധാനമന്ത്രി പദവും നായിഡുവിന് എൻ.ഡി.എ കൺവീനർ സ്ഥാനവുമാണ് വാഗ്ദാനം. കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, ബീഹാർ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ 'ഇന്ത്യ' മുന്നേറ്റമാണ് തിരിച്ചടിയായത്. ഉത്തർപ്രദേശിൽ 62ൽ നിന്ന് 33ലേക്ക് വീണു. വാരാണസിയിൽ നരേന്ദ്രമോദിയുടെയും ലഖ്നൗവിൽ രാജ്നാഥിന്റെയും ഭൂരിപക്ഷം ഇടിഞ്ഞു.
2019ലെ 52ൽ നിന്ന് കോൺഗ്രസ് 99 സീറ്റിലേക്കുയർന്നു. യു.പിയിൽ 37 സീറ്റുപിടിച്ച് അഖിലേഷിന്റെ സമാജ്വാദി പാർട്ടി കരുത്തുകാട്ടി. രാഹുൽ ഗാന്ധിക്ക് വയനാടിനൊപ്പം റായ്ബറേലിയിലും റെക്കാഡ് ഭൂരിപക്ഷം. അമേഠിയിൽ സ്മൃതി അടക്കം നാല് കേന്ദ്രമന്ത്രിമാർ തോറ്റു.പശ്ചിമ ബംഗാളിൽ തൃണമൂലും( 29) ആധിപത്യം നിലനിറുത്തി. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം മഹാ വികാസ് അഘാടിയിലെ ശിവസേന (ഉദ്ധവ്, 9), എൻ.സി.പി (ശരദ് പവാർ,7) പാർട്ടികളും ശക്തി കാട്ടി. തമിഴ്നാട് ഡി.എം.കെയുടെ (21) നേതൃത്വത്തിൽ 'ഇന്ത്യ' തൂത്തുവാരി. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഡൽഹി, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ബി.ജെ.പി ആധിപത്യം തുടർന്നു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ വിദിശയിൽ 8.21 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടി. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങൾബി.ജെ.പിയെ തുണച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |