ന്യൂഡൽഹി: ഇന്ത്യ സഖ്യം ഭേദപ്പെട്ട അംഗബലം കൈവരിക്കുകയും കോൺഗ്രസ് അംഗങ്ങളുടെ എണ്ണം നൂറിൽ എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ലോക് സഭയിൽ രാഹുൽഗാന്ധി പ്രതിപക്ഷ നേതാവാകാൻ സാദ്ധ്യതയേറി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി പദവി ഏറ്റെടുക്കണമെന്ന പ്രമേയം ഏകകണ്ഠേന പാസാക്കി. രാഹുൽ അംഗീകരിക്കുമെന്നാണ് സൂചന.
പത്തു വർഷത്തിനുശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവെന്ന പദവി ലോക്സഭയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും പത്തു ശതമാനം അംഗബലം ഇല്ലാത്തതിനാൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ അനുവദിക്കാൻ മോദി സർക്കാർ തയ്യാറായിരുന്നില്ല. കുറഞ്ഞത് 55 അംഗങ്ങൾ വേണമായിരുന്നു.
സോണിയാ ഗാന്ധിയെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി വീണ്ടും തിരഞ്ഞെടുത്തു. രാജ്യസഭാംഗം സി.പി.പി അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്നത്അപൂർവ്വം. പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന സി.പി.പി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പേരു നിർദ്ദേശിക്കുകയും കെ.സുധാകരൻ, ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണയ്‌ക്കുകയുമായിരുന്നു.
ഭാരത് ജോഡോ യാത്ര നടത്തുകയും തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയും ചെയ്‌ത രാഹുലിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് കോൺഗ്രസിന് ലഭിച്ച കൂടുതൽ സീറ്റുകളെന്ന് പ്രവർത്തക സമിതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ സഭയിൽ പോരാടാൻ രാഹുൽതന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് പാർട്ടി നിലപാട്.
'ഇന്ത്യ' മുന്നണി കക്ഷികളും രാഹുൽ നേതാവാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രവർത്തകസമിതി തീരുമാനം രാഹുൽ കേട്ടെന്നും ഉടൻ തീരുമാനമെടുക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
# ഭരണഘടനാ പദവി
ഭാവിയിൽ ഗുണംചെയ്യും
1. യു.പി.എ സർക്കാരിന്റെ കാലത്ത് രാഹുലിന് ഉപപ്രധാനമന്ത്രി പദമെങ്കിലും നൽകണമായിരുന്നുവെന്ന വാദം ശക്തമായിരുന്നു.
ക്യാബിനറ്റിൽ ചേർന്ന് ഭരണപരിചയം നേടണമെന്ന് ഉപദേശിച്ചിട്ടും രാഹുൽ തയ്യാറായില്ലെന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.
2. ഭരണഘടനാ പദവി ആയതിനാൽ പാർലമെന്റിലും മറ്റും ലഭിക്കുന്ന സ്വീകാര്യതയും പാർട്ടി കണക്കിലെടുത്തു. സി.ബി.ഐ, ഇ.ഡി, തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനങ്ങൾ നടത്തുന്ന സമിതിയിൽ പ്രധാനമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവും അംഗമാണ്.
3. പദവി ഇല്ലെങ്കിലും 17-ാം സഭയിൽ നേതാവായിരുന്ന ആദിർ രഞ്ജൻ ചൗധരി തിരഞ്ഞെടുപ്പിൽ തോറ്റു. രാഹുൽ ഏറ്റെടുത്തില്ലെങ്കിൽ കെ.സി. വേണുഗോപാൽ, ശശിതരൂർ, ഗൗരവ് ഗോഗോയ് തുടങ്ങിയ നേതാക്കളെയാണ് പരിഗണിക്കാൻ സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |