ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിലും ബി.ജെ.പിയിലെ പ്രമുഖന്മാരുടെ വലിയൊരു നിരയെ നിലനിറുത്തി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ അഞ്ചംഗ സുരക്ഷാസമിതിയിലെ അംഗങ്ങൾക്ക് മാറ്റമുണ്ടാവില്ല. സൂപ്പർ ക്യാബിനറ്റ് എന്ന് പറയാവുന്ന ഈ സമിതിയിൽ മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരാണ് നിലവിലുണ്ടായിരുന്നത്. നാലുപേരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മോദിക്കുശേഷം രാജ്നാഥ് സിംഗും അമിത് ഷായും സത്യപ്രതിജ്ഞ ചെയ്‌തു. നാലാമതായി നിതിൻ ഗഢ്കരിയാണ് വന്നത്. സർബാനന്ദ് സോനോവാൾ, കിരൺ റിജിജു, ജിതേന്ദ്ര സിംഗ്, അർജുൻറാം മേഘ്‌വാൾ, പ്രൾഹാദ് ജോഷി, അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ എന്നിവരെയും നിലനിറുത്തി. മദ്ധ്യപ്രദേശിൽ കോൺഗ്രസ് ഭരണം തകർത്ത് ഭരണം പിടിക്കാൻ സഹായിച്ചതിന് പ്രത്യുപകാരമായി രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും നിലനിറുത്തി. മദ്ധ്യപ്രദേശിൽ സിന്ധ്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതാണ് മോദി മന്ത്രിസഭയിലെ ഈ രണ്ടാം ഊഴം.
ഇത്തവണ പുതുതായി വന്ന പ്രമുഖരിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമുണ്ട്.
അജിത് പവാർ പക്ഷം നിരാശർ
സത്യപ്രതിജ്ഞാ ചടങ്ങ്
ബഹിഷ്കരിച്ചു
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ എൻ.സി.പി അജിത് പവാർ വിഭാഗം.
ക്യാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻ.സി.പിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചു. എൻ.സി.പിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ഇത് തരംതാഴ്ത്തലാണെന്നാണ്
പാർട്ടി നേതാവ് പ്രഫുൽ പട്ടേൽ പ്രതികരിച്ചത്.പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ.സി.പി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രഫുലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതിനാൽ പരിഗണിക്കാൻ മോദി തയാറായില്ല. പാർട്ടിയുടെ ഏക എം.പിയും മഹാരാഷ്ട്ര അദ്ധ്യക്ഷനുമായ സുനിൽ തത്കരയെയും പരിഗണിക്കാതെ വന്നതോടെയാണ് പൊട്ടിത്തെറി ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |