ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതി സൈന്യത്തെ രണ്ടായി വിഭജിക്കുന്നുവെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര ലഭിച്ച സൈനിക ഓഫീസർ അൻഷുമാൻ സിംഗിന്റെ മാതാവ്. സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി അൻഷുമാന്റെ മാതാവ് മഞ്ജു സിംഗുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഗ്നിവീരന്മാർ നാല് വർഷത്തിന് ശേഷം മാനസികമായും ശാരീരികമായും ദുർബലരാകും. ശേഷം അവർക്ക് പഠനം തുടരാനാവില്ല. സൈന്യത്തെ രണ്ട് വിഭാഗങ്ങളായി വിഭജിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പദ്ധതി പിൻവലിക്കണം-കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മഞ്ജു സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തിൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവ് ഏറ്റുവാങ്ങി.
പാർലമെന്റിൽ രാഹുലിന്റെ പ്രസംഗത്തിൽ ആകൃഷ്‌ടയായെന്നും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച സാദ്ധ്യമായതെന്നും മഞ്ജുസിംഗ് പറഞ്ഞു. രാഹുലുമായി ചർച്ച ചെയ്തപ്പോൾ അഗ്‌നിവീർ പദ്ധതി നിറുത്തലാക്കുമെന്ന് തോന്നിയെന്നുംഅവർ പറഞ്ഞു.
റായ്ബറേലി സന്ദർശനത്തിനിടെ രാഹുൽ ലാൽഗഞ്ചിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. അദ്ദേഹം പിന്നീട് റായ്ബറേലി എയിംസ് സന്ദർശിച്ച് രോഗികളുമായി സംവദിച്ചു. ഇന്നലെ രാവിലെ പത്തിന് റായ്ബറേലിയിലെത്തിയ രാഹുൽ ചുരുവയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കോൺഗ്രസ് പ്രവർത്തകരെ കണ്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ പര്യടനത്തിലാണ് രാഹുൽ. ഗുജറാത്ത്, അസാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷമാണ് ഇന്നലെ ഉത്തർപ്രദേശിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |