
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി സി.എസ്.ഐ വൈദികനും ഭാര്യയ്‌ക്കും അടക്കം 12 പേർക്ക് ജാമ്യം.
വാറുദ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ ഉൾപ്പെടെയുള്ളവരെ ചൊവ്വാഴ്ച വൈകിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ അഞ്ചുവർഷമായി മഹാരാഷ്ട്രയിലാണ് ഫാദർ സുധീർ. ചൊവ്വാഴ്ച ക്രിസ്മസ് പരിപാടിയ്‌ക്കും സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനും അമരാവതിയിലെ ഗ്രാമത്തിലെത്തിയത് വൈദികനും ഭാര്യ ജാസ്മിനും. ഇതിനിടെ ബജ്‌രംഗ്‌ദൾ പ്രവർത്തകർ വൈദികനെയും വിശ്വാസികളെയും തടഞ്ഞുവച്ചുവെന്നാണ് ആരോപണം. പിന്നീട് പ്രവർത്തകരുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്രേഷനുമുന്നിലും ബജ്‌രംഗ്‌ദൾ പ്രവർത്തകർ സംഘടിച്ചു. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ഫാദർ സുധീർ പ്രതികരിച്ചു. പൊലീസുണ്ടായതുകൊണ്ടു മാത്രമാണ് ആക്രമണമേൽക്കാതെ രക്ഷപ്പെട്ടതെന്ന് ജാസ്‌മിൻ പറഞ്ഞു.
ജമ്മുവിൽ മലയാളി
വൈദികന് മർദ്ദനം
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഡിസംബർ 24ന് ജമ്മുവിൽ മലയാളി വൈദികന് ക്രൂരമർദ്ദനം. ഇന്നെലായാണ് വിവരം പുറത്തുവന്നത്. ജമ്മു ആർ.എസ്. പുരയിലെ പാസ്റ്റർ ബേബി ജേക്കബിനാണ് മർദ്ദനമേറ്റത്. കരോൾ സംഘത്തിലെ കുട്ടികളെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ബൈക്കിന്റെ താക്കോൽ അക്രമികൾ തട്ടിയെടുത്തു. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ വൈദികന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 13 വർഷമായി ജമ്മുവിൽ സ്ഥിരതാമസമാണ് പെന്തകോസ്‌ത് സഭയിലെ പാസ്റ്ററും കുടുംബവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |