SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

സ്‌പീക്കറുടെ ചർച്ച ഫലിച്ചില്ല, സഭ പ്രക്ഷുബ്ധം

Increase Font Size Decrease Font Size Print Page
r

ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള 16 മണിക്കൂർ നന്ദിപ്രമേയ ചർച്ചയ്‌ക്ക് ശേഷം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടക്കാനിരിക്കെയാണ് രണ്ടു ദിവസമായി ചൈനാ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ചൊല്ലിയുള്ള തർക്കം. തർക്കം പരിഹരിച്ച് സമയവായമുണ്ടാക്കാൻ സ്‌പീക്കർ ഓം ബിർള ഇന്നലെ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് രാഹുലിന്റെ പ്രസംഗം തടഞ്ഞതും അതേ ചൊല്ലിയുള്ള പ്രതിഷേധം നടപടിയിൽ കലാശിച്ചതും.

ഇന്നലെ എട്ട് എം.പിമാരെ സസ്‌പെൻഡ് ചെയ്‌തതിനാൽ സർക്കാരുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം. അതിനാൽ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം രൂക്ഷമാകാനാണിട.

കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആക്രമിക്കാനുള്ള ആയുധമായി മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകൾ പ്രയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പട്ടാളം അതിർത്തിക്കടുത്ത് എത്തിയപ്പോൾ കൃത്യമായ നിർദ്ദേശം നൽകാതെ സ്വയം തീരുമാനിച്ചോളാൻ ഡൽഹിയിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്ന പുസ്‌കത്തിലെ വെളിപ്പെടുത്തൽ പ്രധാനമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ്. ഇത് മനസിലാക്കിയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

സഭയിൽ ആധികാരികമല്ലാത്ത പുസ്‌തകമോ, ലേഖനമോ ചർച്ചയ്‌ക്ക് ആധാരമാക്കാൻ കഴിയില്ലെന്ന് തിങ്കളാഴ്ച സ്‌പീക്കർ റൂളിംഗ് നൽകിയതിനാൽ രാഹുൽ ഗാന്ധി വിവാദ വിഷയം പരാമർശിക്കുന്ന ലേഖനം സ്വയം സാക്ഷ്യപ്പെടുത്തി സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. എങ്കിലും വിഷയം ഉന്നയിക്കാൻ ഭരണപക്ഷം രാഹുലിനെ അനുവദിച്ചില്ല. കിഴക്കൻ ലഡാക്കിലെ സംഘർഷത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയതോടെ ഭരണപക്ഷത്തെ ബഹളം രൂക്ഷമാകുകയും സഭ നിയന്ത്രിച്ച കൃഷ്ണപ്രസാദ് ടെന്നറ്റി മൈക്ക് ഒാഫ് ചെയ്യുകയുമായിരുന്നു. തുടർന്ന് മറ്റ് അംഗങ്ങളെ സംസാരിക്കാൻ വിളിച്ച നടപടി കോൺഗ്രസ് എംപിമാരെ ക്ഷുഭിതരാക്കി. നടുത്തളത്തിലിറങ്ങിയുള്ള സാധാരണ പ്രതിഷേധവും കടന്ന് മേശപ്പുറത്ത് കയറി കടലാസ് കീറിയെറിഞ്ഞതാണ് നടപടിക്ക് കാരണമായത്.

മുൻ സൈനിക മേധാവി പറയാത്തത്, സത്യമല്ലാത്തത്, നിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്തത് സഭയിൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനാകില്ല. രാഹുൽ ഗാന്ധി അത്തരം കാര്യങ്ങൾ പറയാൻ ശ്രമിക്കരുത്, സഭയുടെ പാരമ്പര്യത്തിന് ചേർന്നതല്ല. അദ്ദേഹം സഭയ്ക്ക് മുകളിലല്ല.

കിരൺ റിജിജു,

പാർലമെന്ററികാര്യ മന്ത്രി

പ്രധാനമന്ത്രി യു. എസ് പ്രസിഡന്റ് ട്രംപിന്റെ സമ്മർദ്ദത്തിലാണ്.

രാഹുൽ ഗാന്ധി

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY