
ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു കപ്പൽ കൂടി ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു. ഇറാനിൽ നിന്ന് 8എൻഎം പടിഞ്ഞാറായാണ് ആക്രമണമുണ്ടായത്. തുടർന്ന് കപ്പൽ നിർത്തിയിടേണ്ടി വന്നു. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
വെടിനിർത്തൽ അനിശ്ചിതകാലത്തേയ്ക്ക് ട്രംപ് നീട്ടിയതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. വെടിനിർത്തൽ നീട്ടിയതിനോട് ഇറാൻ പ്രതികരിച്ചിരുന്നില്ല. ഇറാന്റെ ആദ്യ ആക്രമണത്തിൽ ഒരു കപ്പൽ തകർന്നതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ (യുകെഎംടിഒ) അറിയിച്ചിരുന്നു. ഇറാന്റെ അർദ്ധസൈനിക വിപ്ലവ ഗാർഡ് കോർപ്സ് (ഐആർജിസി) ഇന്നുരാവിലെ 7:55 ഓടെ കണ്ടെയ്നർ കപ്പലിനെ ആക്രമിച്ചതായാണ് അറിയിച്ചത്. ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയില്ലെന്നും വെടിവയ്പ്പിൽ ആളപായമുണ്ടായിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്‌ച ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കപ്പൽ യുഎസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ചരക്കുകപ്പലായ 'ടൗസ്‌ക' യുഎസ് പിടിച്ചെടുത്തതിൽ ഇറാൻ ശക്തമായി അപലപിച്ചിരുന്നു. ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിലാണ് ഇറാൻ. അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കരാറിലെത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ട്രംപ് ഇന്നലെയും ഭീഷണി ആവർത്തിച്ചിരുന്നു. ആണവായുധങ്ങൾ വികസിപ്പിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |