SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.23 PM IST

എ.ഐ ഉച്ചകോടിക്ക് ഭാരത്‌മണ്ഡപത്തിൽ തുടക്കം

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി: നിർമ്മിത ബുദ്ധി അഥവാ എ.ഐ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹി ഭാരത് മണ്ഡപത്തിൽ തുടക്കം. ഉച്ചകോടിയുടെ ഭാഗമായ പ്രദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് പ്രദർശനങ്ങൾ അദ്ദേഹം വീക്ഷിച്ചു. പ്രധാന സെഷനുകൾ 19, 20 തീയതികളിലാണ്. ഭാരത് മണ്ഡപം,സുഷമ സ്വരാജ് ഭവൻ,അംബേദ്കർ ഭവൻ എന്നിവിടങ്ങളിലെ വേദികളിൽ പ്രഭാഷണങ്ങൾ,പാനൽ ചർച്ചകൾ,വട്ടമേശ സമ്മേളനങ്ങൾ എന്നിവയും തുടങ്ങി.

70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയ പ്രദർശനത്തിൽ പ്രദർശനത്തിൽ ഗൂഗിൾ, എൻവിഡിയ, ആമസോൺ, മെറ്റ, ഓപ്പൺഎഐ, മൈക്രോസോഫ്റ്റ്, പ്രമുഖ ഇന്ത്യൻ കമ്പനികൾ എന്നിവയുൾപ്പെടെ പ്രമുഖ കമ്പനികളുടെ പങ്കാളിത്തമുണ്ട്. ഒസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്തോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നീ രാജ്യങ്ങൾക്കും പ്രത്യേക പവിലിയനുകൾ.

16 മുതൽ 20 വരെ നടക്കുന്ന അഞ്ച് ദിവസത്തെ ഉച്ചകോടിയിൽ 500ലധികം സെക്ഷനുകളിലായി 3,250-ലധികം പ്രഭാഷകർ പങ്കെടുക്കും. 2.5 ലക്ഷത്തിലധികം പ്രതിനിധികൾ രജിസ്റ്റർ ചെയ്തതായി ഐടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു. 19ന് നടക്കുന്ന ഉദ്ഘാടന സെക്ഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും പങ്കെടുക്കുന്നതിനാൽ പ്രവേശനം നിയന്ത്രിക്കും. ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ, ഓപ്പൺ എ.ഐയുടെ സാം ആൾട്ട്മാൻ, ആന്ത്രോപിക്കിലെ ഡാരിയോ അമോഡി തുടങ്ങിയി പ്രമുഖർ വിവിഷ സെഷനുകളിൽ സംസാരിക്കും.

19, 20 തീയതികളിലെ സെക്ഷനുകളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അടക്കം 20ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും, ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് നാലാം എ.ഐ ഉച്ചകോടിയാണ്. യു.കെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് മുൻപ് ഉച്ചകോടി നടന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY