SignIn
Kerala Kaumudi Online
Thursday, 19 February 2026 4.54 AM IST

അസം കോൺഗ്രസിൽ രാജി നാടകം, മുൻ പി.സി.സി അദ്ധ്യക്ഷനെ പിന്തിരിപ്പിച്ച് ഹൈക്കമാൻഡ്

Increase Font Size Decrease Font Size Print Page
d

ദിസ്പൂർ: അസമിലെ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേൻ കുമാർ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് പാർട്ടി നേതൃത്വത്തിന്റെ അവഗണന ആരോപിച്ച് ഭൂപേൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രാജിക്കത്തയച്ചത്. തുടർന്ന് രാഹുൽ ഗാന്ധി ഫോണിലും പി.സി.സി അദ്ധ്യക്ഷനും എം.പിയുമായ ഗൗരവ് ഗൊഗോയും അസമിലെ പാർട്ടി ചുമതല വഹിക്കുന്ന ഭാൻവർ ജിതേന്ദ്ര സിംഗും നേരിട്ടും നടത്തിയ ചർച്ചയെ തുടർന്ന് അദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു.

പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങളിൽ ഭൂപേന് വിഷമം നേരിട്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഗൗരവ് പറഞ്ഞു. തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കമാൻഡിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭൂപേൻ അറിയിച്ചു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ ഉയർന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പി.സി.സി നടത്തിയ സമയ് പരിവർത്തൻ യാത്രയിലുണ്ടായ പ്രശ്‌നങ്ങളാണ് രാജിക്കത്ത് നൽകാൻ പ്രേരിപ്പിച്ചതെന്ന് ഭൂപേൻ വെളിപ്പെടുത്തി.

ഇതിനിടെ രാജിക്കത്ത് നൽകിയ ഉടൻ ഭൂപനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തു. ബി.ജെ.പിയിൽ അർഹിക്കുന്ന സ്ഥാനം ലഭിക്കുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞു. ചില സി.പി.എം നേതാക്കളും വിളിച്ചെന്ന് ഭൂപേൻ വെളിപ്പെടുത്തി.

ഭൂപേൻ രാജിയിൽ ഉറച്ചു നിന്നിരുന്നെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം നേരിടുന്ന ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോപ്പുകൂട്ടുന്ന കോൺഗ്രസിന് പ്രഹരമായേനെ. 2021 മുതൽ 2025വരെ അസം കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു ഭൂപേൻ.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY