ബംഗളൂരു: ബംഗളൂരു ന്യൂ താരഗുപേട്ടിലെ ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ഗോഡൗണിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു.
ബംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. 85 ഓളം പാഴ്സലുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്സലുകളാണ് പൊട്ടിത്തെറിച്ചത്. 'വ്യവസായ ആവശ്യത്തിനുള്ള പാഴ്സലുകളിലുണ്ടായിരുന്ന രാസവസ്തുക്കളാണ്' സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തുനിന്ന് പടക്കങ്ങൾ കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി.
ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗോഡൗണിൽ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള പഞ്ചറൊട്ടിക്കുന്ന കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തിലെ ബെന്നാർഘട്ട റോഡിലുള്ള ദേവരചിക്കനഹള്ളിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മകളും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |