ന്യൂഡൽഹി : ഉത്തർപ്രദേശിലെ ലഖിംപുർ സംഭവത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. 30 മണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസപ്പെടുത്താൻ ശ്രമിച്ചെന്നാണ് കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗ സിതാപുരിലെ ഗസ്റ്റ് ഹൗസ് താത്കാലിക ജയിലാക്കും. പ്രിയങ്ക ഉൾപ്പെടെ 11 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും രാത്രിയോടെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കർഷകർ കൊല്ലപ്പെട്ട ലംഖിപുർ സന്ദർശിക്കാൻ പോകുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഗസ്റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്ക നിരഹാര സമരത്തിലായിരുന്നു. 28 മണിക്കൂറായി യു.പി പൊലീസിന്റെ തടങ്കലിലാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പ്രിയങ്കയെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ പ്രതിഷേധം തുടരുകയാണ്.
അതിനിടെ, ലഖിംപുർ സന്ദർശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്നൗ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞു. വിമാനത്താവളത്തിൽ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |