ന്യൂഡൽഹി : ലഖിംപൂർ ഖേരിയിൽ ഇന്നലെ രാത്രിയോടെ എത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട കർഷകരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാഹുൽ അടക്കമുള്ള സംഘത്തിന് സ്ഥലം സന്ദർശിക്കാൻ യു.പി സർക്കാർ ആദ്യം അനുമതി നിഷേധിച്ചെങ്കിലും ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ശേഷം ലക്നൗ വിമാനത്താവളത്തിൽ നിന്ന് പൊലീസ് എസ്കോർട്ടോടെയുള്ള യാത്ര അനുവദിക്കുകയായിരുന്നു. 48 മണിക്കൂറിലേറെ കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷമാണ് പ്രിയങ്കയെ ഇന്നലെ രാഹുലും സംഘവും ലഖിംപൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മോചിപ്പിച്ചത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭാഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, സച്ചിൻ പൈലറ്റ്, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് രാഹുലിനൊപ്പമുള്ളത്. ആം ആദ്മി പാർട്ടിയുടെ പ്രതിനിധി സംഘവും ലഖിംപൂരിലെത്തി.
അതിനിടെ, ലഖിംപൂരിൽ കർഷകരുടെ മരണത്തിലേക്ക് നയിച്ച സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും.
50 ലക്ഷം വീതം നഷ്ടപരിഹാരം
അപകടത്തിൽ മരിച്ച നാലു കർഷകരുടെയും മാദ്ധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ഛത്തീസ്ഗഡ്, പഞ്ചാബ് സർക്കാരുകൾ 50 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു.
അജയ് മിശ്ര രാജി വയ്ക്കില്ല
ലഖിംപൂർ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കില്ലെന്ന് കേന്ദ്രവൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ ഉച്ചയ്ത്ത് ശേഷം മിശ്രയെ ഡൽഹിയിലേക്ക് വിളിപ്പിച്ച അമിത് ഷാ 40 മിനിറ്റിലേറെ ചർച്ച നടത്തി. പാർട്ടി പ്രവർത്തകരെ കൊണ്ടുവരാൻ അയച്ച ജീപ്പ് തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. പക്ഷേ, താനോ മകനോ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. അന്ന് രാവിലെ 11 മുതൽ വൈകിട്ട് വരെ മകൻ മറ്റൊരിടത്തായിരുന്നു എന്നതിന് കൃത്യമായ തെളിവുണ്ടെന്നുള്ള വാദത്തിൽ അജയ് മിശ്ര ഉറച്ച് നിന്നതോടെയാണ് രാജി തത്ക്കാലം വേണ്ടെന്ന നിലപാടിലേക്കെത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |