ന്യൂഡൽഹി: സി.എ.ജിയും സർക്കാരും പരസ്‌പരം എതിർക്കേണ്ടവരാണെന്ന ധാരണ മാറിയെന്നും ഇന്ന് ഓഡിറ്റിംഗ് മൂല്യവർദ്ധനയുടെ ഒരു പ്രധാന ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഓഡിറ്റിംഗിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന കാലം മാറി. രാജ്യത്ത് സി.എ.ജി നിലവിൽ വന്നതിന്റെ ഒാർമ്മ പുതുക്കുന്ന പ്രഥമ ഓഡിറ്റ് ദിവസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സി.എ.ജി രാജ്യത്തെ അക്കൗണ്ടുകൾ സൂക്ഷിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയിലും കാര്യക്ഷമതയിലും മൂല്യവർദ്ധന നടത്തുകയും ചെയ്യുന്നു. വളരുകയും ക്രമേണ ഒരു പാരമ്പര്യം സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനമാണ് സി.എ.ജി. ഫയലുകളുമായി പരക്കം പായുന്ന തിരക്കുള്ള വ്യക്തിയുടെ പ്രതിച്ഛായയെ സി.എ.ജി മറികടന്നതിൽ സന്തോഷമുണ്ട്. ആധുനിക നടപടിക്രമങ്ങൾ സ്വീകരിച്ച് സി.എ.ജി അതിവേഗം മാറി. അനലിറ്റിക്സ് ടൂളുകളും ജിയോ സ്‌പേഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും ഉപയോഗിക്കുന്നു. സി.എ.ജിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സർക്കാർ മാറ്റങ്ങൾ വരുത്തുന്നു.
മുൻ സർക്കാരുകളുടെ തെറ്റായ നടപടികൾ മൂലവും ബാങ്കിംഗ് മേഖലയിൽ സുതാര്യത ഇല്ലാത്തതിനാലും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർദ്ധിച്ചു. നിഷ്‌ക്രിയ ആസ്തി മൂടിവയ്‌ക്കുന്നതായിരുന്നു പതിവ്. എല്ലാം സർക്കാർ ചെയ്യുന്ന രീതി മാറ്റി ജനങ്ങളുടെ ജോലിയും എളുപ്പമാക്കുന്ന ഒരു സംവിധാനമാണ് കേന്ദ്രം നടപ്പാക്കുന്നത്. സമ്പർക്കമില്ലാത്ത നടപടിക്രമങ്ങൾ, സ്വയം പുതുക്കലുകൾ, ഓൺലൈൻ അപേക്ഷകൾ തുടങ്ങിയ പരിഷ്‌കാരങ്ങൾ സർക്കാരിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിച്ചു.
21-ാം നൂറ്റാണ്ടിൽ ഡാറ്റ വിവരങ്ങളാണ് പ്രധാനം. ഭാവിയിൽ, ഡാറ്റയാകും ചരിത്രം നിർണയിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹം അനാവരണം ചെയ്തു. സി.എ.ജി ഗിരീഷ് ചന്ദ്ര മുർമു പങ്കെടുത്തു.
1860 നവംബർ 16ന് ബംഗാൾ, മദ്രാസ്, ബോംബെ പ്രവിശ്യാ ഓഡിറ്റ് വിഭാഗങ്ങളെ ചേർത്ത് ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ നിലവിൽ വന്നതിന്റെ സ്‌മരണാ ദിനമാണ് ഓഡിറ്റ് ദിവസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |