ന്യൂഡൽഹി: ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ കീർത്തി ആസാദും ജനതാദൾ (യുണൈറ്റഡ്) നേതാവ് പവൻവർമ്മയും ഇന്നലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിദ്ധ്യത്തിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ഞാൻ ഒരു കായിക താരമാണ്. എനിക്ക് ജാതിയോ മതമോ ഇല്ല. രാജ്യത്തിന് നല്ലതിന് വേണ്ടി പോരാടും. അത് തകർക്കാൻ ശ്രമിക്കുന്നവരെ എല്ലാവരുമായി ചേർന്ന് എതിർക്കും. കീർത്തി ആസാദ് പറഞ്ഞു.
2024ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മമതാ ബാനർജി ഡൽഹിയിലായിരിക്കുമെന്ന് പവൻ വർമ്മ പറഞ്ഞു. ഇരുവരെയും തൃണമൂൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മമതാ ബാനർജി പറഞ്ഞു.
കീർത്തി ആസാദിന്റെ തൃണമൂലിലേക്കുള്ള മാറ്റത്തെ കോൺഗ്രസ് വിമർശിച്ചു. രാജ്യത്തിന് വേണ്ടി പോരാടാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിൽ നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാവും രാഹുലിന്റെ വിശ്വസ്തനുമായിരുന്ന അശോക് തൻവറും ഉടനെ തൃണമൂലിൽ ചേർന്നേക്കുമെന്ന് അറിയുന്നു.
പാർലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ സംഘടനകളെ ഏകോപിപ്പിക്കാനായി ഇന്നലെ മമതാ ബാനർജി ഡൽഹിയിലെത്തി. ബി.എസ്.എഫിന്റെ അധികാരപരിധി നീട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിഷേധവുമായി മമത ഇന്ന് പ്രധാനമന്ത്രിയെയും കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |